നമ്പി രാജേഷിന്റെ മൃതദേഹവുമായി എയർ ഇന്ത്യ എക്സ്പ്രസ് ഓഫീസിന് മുന്നിൽ പ്രതിഷേധം
തിരുവനന്തപുരം: ഒമാനിൽ മരിച്ച നമ്പി രാജേഷിന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു. മൃതദേഹവുമായി ബന്ധുക്കൾ എയർ ഇന്ത്യ എക്സ്പ്രസിന്റെ ഈഞ്ചക്കൽ ഓഫീസിന് മുന്നിൽ പ്രതിഷേധിക്കുന്നു. രാജേഷിന്റെ ഭാര്യാ പിതാവ് ഓഫീസിനുള്ളിലിരുന്നാണ് പ്രതിഷേധിക്കുന്നത്. പൊലീസ് അടക്കം സ്ഥലത്തെത്തിയിട്ടുണ്ട്.
നീതി കിട്ടണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. എന്നാൽ എയർ ഇന്ത്യ ജീവനക്കാരാരും ഇവരോട് സംസാരിക്കാൻ തയ്യാറായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. അൽപസമയത്തിനകം രാജേഷിന്റെ മൃതദേഹം കരമനയിലെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം ഉച്ചയോടെ ശാന്തികവാടത്തിൽ നടക്കും. എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം മൂലം ഭാര്യ അമൃതയ്ക്ക് രാജേഷിന്റെ അടുത്തേക്ക് പോകാൻ സാധിച്ചിരുന്നില്ല.
മസ്കറ്റിൽ ഐടി മാനേജരായി ജോലി ചെയ്ത് വരികയായിരുന്നു നമ്പി രാജേഷ്. ഈ മാസം ഏഴാം തീയതിയാണ് രാജേഷിനെ ഹൃദയാഘാതം മൂലം ഒമാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യയെ കാണണമെന്ന് അന്നുതന്നെ ആഗ്രഹം പറഞ്ഞിരുന്നു.
ഭർത്താവിനടുത്തേക്ക് പോകാനായി അമൃത എട്ടാം തീയതി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ടിക്കറ്റെടുത്തിരുന്നു. എന്നാൽ, ജീവനക്കാരുടെ പണിമുടക്ക് കാരണം അന്ന് പോകാനായില്ല. ഒമ്പതാം തീയതി പോകാമെന്ന് അറിയിച്ചെങ്കിലും അന്നും വിമാനമില്ലാതിരുന്നതിനാൽ പോകാനായില്ല. പിന്നീട് ഫ്ലൈറ്റുകളൊന്നും ലഭ്യമായിരുന്നില്ല. തിങ്കളാഴ്ചയോടെയാണ് രാജേഷ് മരണത്തിന് കീഴടങ്ങിയത്. രണ്ടാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനിയാണ് അമൃത. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. വാടക വീട്ടിലാണ് കുടുംബം താമസിക്കുന്നത്.