അംഗങ്ങളറിയാതെ അവരുടെ പേരിൽ കോടികളുടെ വായ്പ; ബാങ്ക് സെക്രട്ടറിയെ പുറത്താക്കി സിപിഎം
കാസർകോട്: സഹകരണ സംഘത്തിലെ അംഗങ്ങൾ അറിയാതെ അവരുടെ പേരിൽ 4.76 കോടി രൂപയുടെ സ്വർണപ്പണയ വായ്പയെടുത്തെന്ന പരാതിയിൽ സെക്രട്ടറിക്കെതിരെ കേസ്. കർമംതോടിയിലെ കെ രതീശനെതിരെയാണ് നടപടി. ആദൂർ പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
പ്രസിഡന്റ് ബെള്ളൂർ കിന്നിങ്കാറിലെ കെ സൂപ്പി നൽകിയ പരാതിയിലാണ് നടപടി. രതീശൻ ഒളിവിലാണെന്നാണ് പൊലീസ് പറഞ്ഞത്. ആരോപണത്തിന്റെ പശ്ചാത്തലത്തിൽ സിപിഎം മുള്ളേരിയ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന കെ രതീശനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.
സിപിഎം നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രികൾചറിസ്റ്റ് വെൽഫെയർ കോർപ്പറേറ്റീവ് സൊസൈറ്റിയിലാണ് വൻ ക്രമക്കേട് കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ 4,75,99,907 രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. പണയ സ്വർണം ഇല്ലാതെയാണ് ഏഴ് ലക്ഷം രൂപ വരെ അനുവദിച്ചത്.
ജനുവരി മുതൽ നിരവധി തവണകളായാണ് വായ്പകൾ അനുവദിച്ചത്. സഹകരണ വകുപ്പിന്റെ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. വിവരം ഭരണസമിതിയെ അറിയിക്കുകയും കേസ് ഫയൽ ചെയ്യാൻ നിർദേശം നൽകുകയുമായിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ മുഴുവൻ പണവും തിരിച്ചടയ്ക്കാമെന്ന് സെക്രട്ടറി ചിലരോട് പറഞ്ഞതായും വിവരമുണ്ട്.