കൊച്ചിയിലെ ഫ്ളാറ്റിൽനിന്ന് പിടിയിലായത് യുവതി അടക്കമുള്ള ഗുണ്ടാസംഘം;കണ്ടെടുത്തത് എം.ഡി.എം.എയും ആയുധങ്ങളും
കൊച്ചി: വന്‍ മയക്കുമരുന്നു ശേഖരവുമായി ഗുണ്ടാംസംഘം പിടിയിലായി. കൊച്ചി സിറ്റി യോദ്ധാവ് സ്ക്വാഡും തൃക്കാക്കര പോലീസും ചേര്‍ന്ന് തൃക്കാക്കര ക്ഷേത്രത്തിനു സമീപമുള്ള അഡ്മിറല്‍ ഫ്ളാറ്റിലെ 202-ാം റൂമില്‍ നടത്തിയ പരിശോധനയിലാണ് 50 ഗ്രാമോളം എം.ഡി.എം.എ.യുമായി യുവതി അടക്കമുള്ള ഏഴുപേര്‍ പിടിയിലായത്.
എലൂര്‍ പടിഞ്ഞാറെ പറമ്പില്‍ നഹാസ് (31), കാക്കനാട് ചൂരല്‍ കോട്ടായിമലയില് അക്ബര്‍ (27), പള്ളുരുത്തിയില്‍ റിഷാദ് (40), വികാസവാണി തെങ്ങോട് വലിയവീട്ടില്‍ ലിബിന് (32), മലപ്പുറം കുറ്റിപ്പുറം കോരാത്ത് ഇസ്മയില്‍ (31), കാക്കനാട് കൈതമനപ്പറമ്പ് സുനീര്‍ (44), കോതാട് അറയ്ക്കല്‍ ഹൗസില്‍ സൈബി സൈമണ്‍ എന്നിവരാണ് പിടിയിലായത്.
സംഘം മയക്കുമരുന്ന് കടത്തിനും ക്വട്ടേഷന്‍ ഇടപാടുകള്‍ക്കും ഉപയോഗിച്ചിരുന്ന ആഡംബര കാറില്‍നിന്ന് വടിവാള്‍ അടക്കമുള്ള മാരകായുധങ്ങളും കണ്ടെടുത്തു. നഹാസിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ ക്വട്ടേഷന്‍-ലഹരി ഇടപാടുകള്‍ നടത്തിയിരുന്ന സംഘം പോലീസ് നിരീക്ഷണത്തിലായിരുന്നു. നഹാസിന്റെയും കൂട്ടാളികളുടെയും പേരില്‍ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു.