അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് പത്താംക്ളാസ് പരീക്ഷയിൽ ഒൻപത് എ പ്ളസ്; നൊമ്പരമായി പതിനഞ്ചുകാരി
കോഴിക്കോട്: പിതാവ് വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് എസ് എസ് എൽ സി പരീക്ഷയിൽ മികച്ചവിജയം. കോഴിക്കോട് പയ്യോളി സ്വദേശിനിയായ ഗോപികയാണ് (15) പത്താം ക്ളാസ് പരീക്ഷയിൽ ഒൻപത് എ പ്ളസും ഒരു എയും സ്വന്തമാക്കിയത്. കഴിഞ്ഞ മാർച്ചിലാണ് ഗോപികയെയും സഹോദരി ജ്യോതികയെയും (12) പിതാവ് അയനിക്കാട് സ്വദേശിയായ സുമേഷ് (42) വിഷം നൽകി കൊലപ്പെടുത്തിയത്. ശേഷം ഇയാൾ ജീവനൊടുക്കുകയായിരുന്നു.
പരീക്ഷ കഴിഞ്ഞ് തൊട്ടടുത്ത ദിവസമാണ് ഗോപികയും സഹോദരിയും മരണപ്പെടുന്നത്. വീടിന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിലായിരുന്നു സുമേഷിന്റെ മൃതദേഹം. വീടിനുള്ളിൽ നിന്നാണ് പെൺകുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. സുമേഷിന്റെ ഭാര്യ നാല് വർഷം മുമ്പ് കൊവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു. വിദേശത്തായിരുന്ന സുമേഷ്, ഭാര്യയുടെ മരണശേഷം തിരിച്ചുപോയിരുന്നില്ല. സാമ്പത്തിക പ്രശ്നങ്ങളൊന്നും ഇവർക്ക് ഇല്ലായിരുന്നുവെന്നായിരുന്നു നാട്ടുകാർ പറഞ്ഞത്. ഗോപികയുടെ അനുജത്തി ജ്യോതിക എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു.
പയ്യോളി ടി എസ് ജി വി എച്ച് എസിലായിരുന്നു ഗോപിക പഠിച്ചിരുന്നത്. ഇവിടെ 720 വിദ്യാർത്ഥികൾ എസ് എസ് എൽ സി പരീക്ഷയെഴുതിയിരുന്നു. ഗോപിക നന്നായി പാടുമായിരുന്നുവെന്ന് സഹപാഠികളും അദ്ധ്യാപകരും പറയുന്നു. സംസ്ഥാന കലോത്സവത്തിൽ സംഘഗാനത്തിൽ ഗോപിക നയിച്ച ടീം എ ഗ്രേഡ് നേടിയിട്ടുണ്ട്.