റെയിൽവേയുടെ പുതിയ തീരുമാനം, ഏറ്റവും ബുദ്ധിമുട്ടാൻ പോകുന്നത് പാലക്കാട്ടുകാർ
പാലക്കാട്: ആളുകൾ സ്ഥിരമായി റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്ന സ്ഥലങ്ങളിലെ വഴികൾ അടയ്ക്കാൻ റെയിൽവേ. വന്ദേഭാരത് ഉൾപ്പെടെയുള്ള വേഗം കൂടിയ തീവണ്ടികളുടെ വരവും മറ്റുതീവണ്ടികളുടെ വേഗം വർദ്ധിപ്പിച്ചതും മുൻനിർത്തിയാണ് നടപടി.
294 ഇടങ്ങളാണ് പാലക്കാട് ഡിവിഷനിൽ റെയിൽവേ നടത്തിയ പരിശോധനയിൽ അടയ്ക്കേണ്ടതായി കണ്ടെത്തിയത്. ഇതിൽ 18 സ്ഥലങ്ങളിൽ വഴിയടച്ചുകഴിഞ്ഞു. മറ്റിടങ്ങളിൽ അടയ്ക്കുന്നതിനുള്ള മുന്നൊരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. ഇനി അടയ്ക്കേണ്ടതായുള്ള സ്ഥലങ്ങളുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
വളവുകൾ, കൂടുതൽപേർ പാളം മുറിച്ചുകടക്കുന്ന ഭാഗങ്ങൾ തുടങ്ങിയ ഇടങ്ങളാണ് അടയ്ക്കുന്നത്. റെയിൽവേ ട്രാക്കിനോട് ചേർന്ന സ്ലാബുകൾ എടുത്തുമാറ്റിയും കമ്പികൾ സ്ഥാപിച്ചുമൊക്കെയാണ് വഴിയടയ്ക്കൽ. മുറിച്ചു കടക്കുന്നവരുടേത് ഉൾപ്പെടെയുള്ള സുരക്ഷയാണ് ലക്ഷ്യമെങ്കിലും ഇതിൽ ഭൂരിഭാഗം ഇടങ്ങളിലും പാളത്തിനപ്പുറം കടക്കാൻ താമസക്കാർക്ക് മറ്റുവഴികളില്ലെന്നതാണ് പ്രശ്നം. പാലക്കാട്ടും മലപ്പുറത്തും കോഴിക്കോട്ടും കണ്ണൂരും ഇത്തരം സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിലൊന്നും നടപ്പാതയ്ക്കോ മേൽപ്പാലത്തിനോ പദ്ധതികളൊന്നും നിലവിലില്ല.
പാലക്കാട് ജില്ലയിൽ ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്നത് ഭാരതപ്പുഴയ്ക്കും റെയിൽപ്പാളത്തിനുമിടയിൽ ജീവിക്കുന്നവരാണ്. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ പരിസരം, പാലപ്പുറം, പറളി, ഷൊർണൂരിലെ ചില പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നേരത്തേ ഇതിനുള്ള നടപടികൾ തുടങ്ങിയിരുന്നു. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ പരിസരത്ത് വഴിയടയ്ക്കാൻ ശ്രമിക്കുകയും രാഷ്ട്രീയപ്രതിരോധം വന്നതോടെ തത്കാലത്തേക്ക് ഉപേക്ഷിക്കുകയുമായിരുന്നു. പാലപ്പുറം എറക്കോട്ടിരിയിൽ സ്ലാബുകൾ മാറ്റിയിട്ട് നടപടികൾ തുടങ്ങിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം ഇത്തരം വഴിയടയ്ക്കൽ തുടരുമെന്നാണ് വിവരം