‘തലയിലിരിക്കുന്ന ഫെമിനിസ്റ്റ് കാഴ്ചപ്പാടുകൾ വലിച്ചെറിയാൻ ഇനിയെങ്കിലും കഴിയട്ടെ’; ഹരിത നേതാക്കളോട് നൂർബിന റഷീദ്
കോഴിക്കോട്: തിരിച്ചെടുക്കപ്പെട്ട ഹരിത നേതാക്കള്ക്കെതിരെ വിമർശനങ്ങളുമായി വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ്. മുസ്ലിം ലീഗ് പ്രവർത്തകരെ സ്ത്രീവിരുദ്ധരായും വികല കാഴ്ചപ്പാടുകാരായും കോഴിക്കോട്ടെ പ്രസ്ക്ലബ്ബിൽ പോയി അവതരിപ്പിച്ച ആ പെൺകുട്ടികൾ ഇപ്പോഴും ഇതെല്ലാം പോരാട്ടത്തിന്റെ ഭാഗമായാണെന്ന് ധരിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നാണ് നൂർബിനയുടെ വിമർശനം..
തലയിലിരിക്കുന്ന ഫെമിനിസ്റ്റ് കാഴ്ച്ചപ്പാടുകൾ വലിച്ചെറിയാൻ ഇനിയെങ്കിലും അവർക്ക് കഴിയട്ടെയെന്ന് നൂർബിന കുറിച്ചു.
മുസ്ലിം പെൺകുട്ടികളെ ലിബറലിസത്തിലേക്ക് തള്ളിവിടാനായി നിർമ്മിച്ച ആശയമാണ് ഇസ്ലാമിക ഫെമിനിസം. ഈ ആശയം തലയിലുള്ളവർ മുസ്ലിം ലീഗ് എന്ന ആദർശത്തിന് തന്നെ വിരുദ്ധരാണ്. മുസ്ലിം പെൺകുട്ടികൾക്കിടയിൽ ലിബറലിസം പ്രചരിപ്പിക്കുന്ന ഒരു പ്രവൃത്തിയിലേക്കും ഇവർ വരാതിരിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും നൂർബിന കുറിച്ചു. ‘താലിബാൻ ലീഗെന്ന്’ തലക്കെട്ടെഴുതി മാധ്യമങ്ങൾ കൊഴുപ്പിച്ചെടുത്ത ചർച്ചകൾക്ക് മുന്നിൽ ശിരസ്സ് കുനിക്കേണ്ടി വന്ന പാർട്ടിയിലെ ലക്ഷക്കണക്കായ പ്രവർത്തകരെ കുറിച്ച് ഇനിയെങ്കിലും അവർ ചിന്തിക്കട്ടെയെന്നും നൂർബിന കുറിച്ചു.
നടപടി നേരിട്ട എംഎസ്എഫിന്റെ വനിതാ വിഭാഗമായ ഹരിതയുടെ ഭാരവാഹിയായിരുന്ന ഫാത്തിമ തഹലിയയെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആയാണ് നിയമിച്ചത്. മുഫീദ തസ്നിയെ ദേശീയ വൈസ് പ്രസിഡന്റായും നജ്മ തബ്ഷിറയെ ദേശീയ സെക്രട്ടറി സ്ഥാനത്തും നിയമിച്ചു. പാർട്ടിക്ക് നൽകിയ മാപ്പപേക്ഷയുടെ അടിസ്ഥാനത്തിലും പാർട്ടിയെ ധിക്കരിച്ച് അന്ന് വനിതാ കമ്മീഷന് നൽകിയ കേസ് പിൻവലിച്ചതിനും ശേഷമാണ് ഇപ്പോൾ ഇവർ പാർട്ടിയിൽ തിരിച്ചെത്തിയതെന്ന് നൂർബിന പറഞ്ഞു.
വനിതാ ലീഗിനെ ‘അടുക്കള ലീഗെന്ന്’ ഈ കുട്ടികളിൽ ചിലർ അന്ന് ആക്ഷേപിച്ചത് ഇപ്പോഴും ഓർമ്മയുണ്ട്. വേദന തോന്നിയ സമയമായിരുന്നു അത്. പശ്ചാത്തപിച്ച് മടങ്ങി വന്നപ്പോൾ സ്വീകരിക്കുന്നത് സാത്വികരായ നേതാക്കൾ സ്വന്തം മക്കളായി കണ്ടതുകൊണ്ടാണെന്ന് ഹരിത നേതാക്കളെ നൂർബിന ഓർമിപ്പിച്ചു.