ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം ഇന്നുമുതൽ; പ്രതിഷേധവുമായി സ്കൂളുകൾ, കരിദിനം ആചരിക്കാൻ ആഹ്വാനം
തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം ഇന്നുമുതൽ പ്രാബല്യത്തിൽ വരുന്നതിനിടെ ശക്തമായ പ്രതിഷേധവുമായി ഡ്രൈവിംഗ് സ്കൂളുകൾ. ടെസ്റ്റ് ബഹിഷ്കരിക്കാനും കരിദിനം ആചരിക്കാനുമാണ് തീരുമാനം. കേരളത്തിലെ എല്ലാ ഡ്രൈവിംഗ് സ്കൂൾ ഉടമകളും ജീവനക്കാരും പണിമുടക്കുമെന്നാണ് അറിയിക്കുന്നത്.
പരിഷ്കരണത്തിന്റെ ഭാഗമായുള്ള പുതിയ ട്രാക്കുകൾ കേരളത്തിൽ ഒരിടത്തും തയ്യാറായിട്ടില്ലെന്നും ഡ്രൈവിംഗ് സ്കൂൾ ഉടമകൾ പറയുന്നു. ഡ്രൈവിംഗ് സ്കൂൾ വഴി രജിസ്റ്റർ ചെയ്യാതെ നേരിട്ട് രജിസ്റ്റർ ചെയ്തവർ ടെസ്റ്റിൽ പങ്കെടുക്കുന്നതിലും പ്രതിഷേധിക്കും. മലപ്പുറത്ത് ടെസ്റ്റ് ഗ്രൗണ്ട് അടച്ചുകെട്ടിയാണ് പ്രതിഷേധിക്കുന്നത്. ടെസ്റ്റിനുള്ള വാഹനങ്ങൾ വിട്ടുനൽകില്ലെന്നും പരിഷ്കരണം അപ്രായോഗികമാണെന്നും ഉടമകൾ പറയുന്നു. സിഐടിയു, ഐഎൻടിയുസി, ബിഎംഎസ് സംഘടനകളുടെ കീഴിലുള്ള ഡ്രൈവിംഗ് സ്കൂളുകളുടെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധസമരം നടക്കുന്നത്.
അതേസമയം, പുതിയ പരിഷ്കരണത്തിൽ ഇതുവരെ സർക്കുലർ ഇറക്കിയിട്ടില്ല. പ്രതിദിന ടെസ്റ്റ് 60 ആക്കാൻ ഗതാഗത മന്ത്രി ഗണേശ് കുമാർ നിർദേശിച്ചിരുന്നു. ഗതാഗത കമ്മിഷണർ പുതിയ സർക്കുലർ ഇറക്കാത്തതിൽ ആർ ടി ഒമാരും ആശയക്കുഴപ്പത്തിലാണ്.
മേയ് മുതൽ റിവേഴ്സ് പാർക്കിംഗും ഗ്രേഡിയന്റ് പരീക്ഷണവും ഉൾപ്പെടെ ഡ്രൈവിംഗ് ടെസ്റ്റ് കർശനമാക്കാനാണ് ഉത്തരവ്. നാലു ചക്രവാഹനങ്ങൾക്ക് റോഡ് ടെസ്റ്റിന് ശേഷമായിരിക്കും ‘എച്ച്’ ടെസ്റ്റ് നടത്തുക. റോഡ് ടെസ്റ്റിൽ വിജയിച്ചാൽ മാത്രമേ ‘എച്ച്’ എടുക്കാൻ അനുവദിക്കൂ. നിലവിൽ തിരിച്ചാണ്. ടെസ്റ്റ് കർശനമാക്കുന്നതിന്റെ ഭാഗമാണിത്.
പലപ്പോഴും റോഡ് ടെസ്റ്റ് ‘വഴിപാടായി’ മാറുന്നുവെന്ന വിമർശനം ഒഴിവാക്കാൻ കൂടിയാണ് പുതിയ പരിഷ്കാരം. ട്രാഫിക് നിയമങ്ങൾ മനസിലാക്കി നന്നായി വാഹനമോടിക്കാനായാൽ ‘എച്ച്’ ടെസ്റ്റ് കഠിനമായി തോന്നില്ലെന്നും വിലയിരുത്തുന്നു. പുതുതായി 40 പേർക്കും തോറ്റവർക്കുളള റീ ടെസ്റ്റിൽ ഉൾപ്പെട്ട 20 പേർക്കുമടക്കം 60 പേർക്കായിരിക്കും ദിവസവും ടെസ്റ്റ് നടത്തുക.