അച്ചടക്ക നടപടിക്ക് വിധേയരായ ‘ഹരിത’ നേതാക്കൾക്ക് യൂത്ത് ലീഗിൽ പുതിയ കസേര
കോഴിക്കോട്: നേരത്തെ സംഘടനാ നടപടിക്ക് വിധേയരായ ‘ഹരിത’ നേതാക്കൾക്ക് യൂത്ത് ലീഗിൽ
ഭാരവാഹിത്വം നൽകി. ഫാത്തിമ തഹലിയെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയായും മുഫീദ
തസ്നിയെ ദേശീയ വൈസ് പ്രസിഡണ്ടായും നല്ല തബ്ഷീറയെ ദേശീയ സെക്രട്ടറിയായും നിയമിച്ചു.
ഇവർക്കൊപ്പം ‘ഹരിത’ വിവാദ കാലത്ത് നടപടിക്ക് വിധേയരായ എം.എസ്.എഫ് നേതാക്കൾക്കും
പുതിയ ഉത്തരവാദിത്വം നൽകി. ലത്തീഫ് തുറയൂരിനെ എം.എസ്.എഫ് ദേശീയ വൈസ്
പ്രസിഡണ്ടായും ആഷിഖ് ചെലവൂറിനെ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ടായും നിയമിച്ചു.
എം.എസ്.എഫ് സംസ്ഥാന നേതൃത്വത്തിന്റെ എതിർപ്പ് മറി കടന്നുകൊണ്ടാണ് അച്ചടക്ക നടപടിക്ക്
വിധേയരായവരെ മുസ്ലിം ലീഗ് നേതൃത്വം തിരിച്ചെടുത്ത് സ്ഥാനങ്ങൾ നൽകിയത്.
എം.എസ്.എഫിന്റെ വനിതാ വിഭാഗമാണ് ‘ഹരിത’. ‘ഹരിത’ വിവാദത്തെത്തുടർന്ന് സ്വീകരിച്ച
അച്ചടക്ക നടപടി പിൻവലിക്കാൻ ആഴ്ചകൾക്ക് മുമ്പാണ് മുസ്ലിം ലീഗ് തീരുമാനമെടുത്തത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചെടുക്കുകയും സ്ഥാനങ്ങൾ നൽകുകയും ചെയ്തത്.