യാചകയാത്ര സിനിമയാകുന്നു; ബ്ളെസിയോട് സംസാരിച്ചു, തന്റെ വേഷം ചെയ്യാനുള്ള നടനെക്കുറിച്ച് വെളിപ്പെടുത്തി ബോച്ചെ
കോഴിക്കോട്: സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഫറോക്ക് സ്വദേശി അബ്ദുൾ റഹീമിന്റെ മോചനത്തിനായി നടത്തിയ യാചക യാത്ര സിനിമയാക്കുമെന്ന് ബോബി ചെമ്മണ്ണൂർ. ഇതുമായി ബന്ധപ്പെട്ട് സംവിധായകൻ ബ്ളെസിയുമായി സംസാരിച്ചുവെന്ന് ബോചെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
‘ബ്ളെസി അനുകൂലമായ മറുപടിയാണ് നൽകിയത്. നമുക്ക് നോക്കാമെന്ന് പറഞ്ഞു. ഞാൻ ചിത്രത്തിൽ അഭിനയിക്കില്ല, അനുഭവിക്കൽ മാത്രമേയുള്ളൂ. എന്റെ വേഷത്തിൽ ആര് അഭിനയിക്കണമെന്നത് മനസിലുണ്ട്. അബ്ദുൾ റഹീമിന്റെ കഥയാണിത്. ഞാൻ ചെയ്യാത്ത കുറ്റത്തിന് പൊലീസ് സ്റ്റേഷനിൽ ഇരുന്നിട്ടുണ്ട്. അതിന്റെ വേദന അറിയാവുന്നതുകൊണ്ടാണ് റഹീമിന്റെ കാര്യത്തിൽ ഇടപെടാൻ കാരണം. അതിലൂടെ രണ്ട് കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്, ഒന്ന് മലയാളികളുടെ ഐക്യവും കൂട്ടായ്മയും. നമ്മുടെ സഹോദരനെ രക്ഷിക്കാൻ മലയാളികൾ ഒറ്റക്കെട്ടായി നിന്നത് ലോകത്തിനുതന്നെ മാതൃകയാണ്. രണ്ടാമത്തെ കാര്യം, സിനിമയിൽ നിന്ന് ലഭിക്കുന്ന ലാഭം ബോച്ചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റിലൂടെ പാവപ്പെട്ടവർക്ക് സഹായമായി നൽകും’- വാർത്താസമ്മേളനത്തിൽ ബോബി ചെമ്മണ്ണൂർ വ്യക്തമാക്കി.
18 വർഷത്തോളമായി സൗദിയിലെ ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ മോചനത്തിനായി 34 കോടി രൂപയാണ് സമാഹരിച്ചത്. ബോബി ചെമ്മണ്ണൂർ തിരുവനന്തപുരം മുതൽ കാസർകോട് വരെ യാചകയാത്ര നടത്തിയിരുന്നു. സമൂഹത്തിലെ വിവിധതുറകളിലുള്ള ജനങ്ങൾ ധനസഹായവുമായി മുന്നോട്ടുവന്നു. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, തെരുവോരങ്ങൾ തുടങ്ങിയ പൊതുഇടങ്ങളിൽ കടന്നുചെന്നാണ് അദ്ദേഹം ജനങ്ങളോട് സഹായം തേടിയത്.
അറബിയുടെ ഭിന്നശേഷിക്കാരനായ 15 വയസുള്ള മകനെ പരിചരിക്കുന്ന ജോലിയായിരുന്നു റഹീമിന്. ഇതിനിടെ കൈ അറിയാതെ തട്ടി കുട്ടിയുടെ കഴുത്തിൽ ഭക്ഷണവും വെള്ളവും നൽകാൻ ഘടിപ്പിച്ച ഉപകരണത്തിന്റെ ട്യൂബ് സ്ഥാനം മാറുകയും മരണപ്പെടുകയുമായിരുന്നു. തുടർന്നാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. 2006ലായിരുന്നു സംഭവം.