പണം ഒഴുകുന്നു, ഇതുവരെ പിടിച്ചത് 4650 കോടി, ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയെന്ന് തിര.കമ്മീഷന്
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചിരിക്കുന്ന ഘട്ടത്തിൽ എൻഫോഴ്സ്മെൻ്റ് അധികൃതർ ഇതുവരെ 4,650 കോടി രൂപ പിടിച്ചെടുത്തതതായി തിരഞ്ഞെടുപ്പ് കമ്മിഷൻ. ലോക്സഭാ തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തിൽ ഇതുവരെ പിടികൂടിയതിൽ വച്ച് ഏറ്റവും വലിയ തുകയാണ് ഇതെന്നും കമ്മിഷൻ അറിയിച്ചു.
2024 മാർച്ച് ഒന്ന് മുതൽ പ്രതിദിനം 100 കോടിയോളം രൂപയുടെ വസ്തുക്കൾ അധികൃതർ പിടിച്ചെടുക്കുന്നുണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ചൂണ്ടിക്കാട്ടുന്നത്. 3475 കോടി രൂപയായിരുന്നു 2019-ലെ പൊതുതിരഞ്ഞെടുപ്പ് കാലത്ത് പിടികൂടിയത്. ഈ തുകയിൽ നിന്നും വലിയ വർധനവാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ തടയുന്നതിനുള്ള ശ്രമമാണ് അധികൃതർ നടത്തുന്നതെന്ന് പ്രസ്താവയിൽ പറയുന്നു. വോട്ടർമാർക്ക് നൽകുന്ന സൗജന്യങ്ങളുടേയും മയക്കുമരുന്നിന്റേയും അളവിലും വൻ വർധനവുണ്ടായിട്ടുണ്ട്. 2019-ൽ പിടികൂടിയത് 1,279.9 കോടി രൂപയുടെ മയക്കുമരുന്നായിരുന്നെങ്കിൽ 2024-ൽ അത് 2,068.8 കോടി രൂപയായി ഉയർന്നു.