ന്യൂദൽഹി: ദില്ലി കലാപത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്തിവരികയാണെന്നും സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. സമാധാനപരമായി പ്രതിഷേധിക്കാന്‍ അവസരം ഒരുക്കണമെന്നും ഐക്യരാഷ്ട്ര സംഘടന ആവശ്യപ്പെട്ടു. കലാപം ദുഃഖകരമാണ്. ദില്ലിയിലെ സംഭവങ്ങള്‍ അതിയായി വേദനിപ്പിക്കുന്നുവെന്ന് യുഎന്‍ വക്താവും പ്രതികരിച്ചു.
അതേസമയം ദില്ലിയിലുണ്ടായ കലാപത്തില്‍ മരിച്ചവരുടെ എണ്ണം നിലവില്‍ 29 ആയി. നിരവധിപ്പേരെ കാണാതായിട്ടുണ്ട്. ഇവര്‍ എവിടെയാണെന്ന കാര്യത്തില്‍ ഇനിയും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. കാണാതായവരും കൊല്ലപ്പെട്ടെങ്കില്‍ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്. എന്നാല്‍ ഇന്ന് കലാപങ്ങളും സംഘര്‍ഷങ്ങളും അയയുന്നുവെന്നത് ആശ്വസകരമാണ്. ദില്ലി കലാപത്തിൽ ഉണ്ടായ കോടികളുടെ നാശനഷ്ടം തിട്ടപ്പെടുത്താനുള്ള നടപടികൾ വൈകാതെ ആരംഭിച്ചേക്കും. വീടുകളും സ്ഥാപനങ്ങളും കത്തിച്ചതിനാൽ താമസിക്കാൻ ഇടമില്ലാതായവർക്കായി അഭയ കേന്ദ്രങ്ങളും തുറക്കേണ്ടി വരും. പ്രാണരക്ഷാർത്ഥം വീട് വിട്ടോടിയ പലരും ഇനിയും മടങ്ങിയെത്തിയിട്ടില്ല. പാഠപുസ്തകങ്ങൾ അടക്കം കത്തിനശിച്ച നൂറു കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയും അനിശ്ചിതത്വത്തിലാണ്.
സമാധാനത്തിലേക്ക് തിരിച്ച് വരുന്നതിനിടിയിലും ഇന്നലെ രാത്രി ദില്ലി മൗജ്പുരിയില്‍ ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ അരങ്ങേറിയതായാണ് റിപ്പോര്‍ട്ട്. മൗജ്പുരി ജാഫ്രാബാദ് എന്നിവിടങ്ങളില്‍ സുരക്ഷാസേന ഫ്ലാഗ് മാര്‍ച്ച് നടത്തി. കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലുള്ള അമേരിക്കന്‍ പൗരന്മാര്ക്ക് യുഎസ് എംബസി ജാഗ്രത നിര്‍ദേശം നല്കി. ഫ്രാന്‍സ് റഷ്യ തുടങ്ങിയ രാജ്യങ്ങളും പൗരന്മാര്ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.