തലശ്ശേരി: കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് ഓഫീസറെ വിജിലന്‍സ് കോടതി രണ്ടര വര്‍ഷം കഠിന തടവിനും 1,00,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കാസര്‍കോട് ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ മുന്‍ സ്പെഷ്യല്‍ ഡ്യൂട്ടി ഫോറസ്റ്റര്‍ സുനില്‍ കുമാറിനെയാണ് അയ്യായിരം രൂപ കൈക്കൂലി വാങ്ങിയതിന് തലശ്ശേരി വിജിലന്‍സ് കോടതി ശിക്ഷിച്ചത്. 2012 ലാണ് കൈക്കൂലി വാങ്ങുന്നതിനിടെ സുനില്‍ കുമാര്‍ കാസര്‍കോട് വിജിലന്‍സ് ഡി വൈ എസ് പി പി കുഞ്ഞിരാമന്റെ നിർദേശം പ്രകാരം അന്നത്തെ വിജിലൻസ് സിഐയും ഇന്ന് കാസർകോട് ഡി വൈ എസ് പിയുമായ പി ബാലകൃഷ്ണൻ നായരാണ് പിടികൂടിയത്. ലോറിയില്‍ മരത്തടികള്‍ കടത്തുന്നതിനിടെ ബദിയടുക്ക പോലീസ് പിടികൂടി വനംവകുപ്പിന് കൈമാറിയ ലോറിയും തടിയും കോടതി ഉത്തരവനുസരിച്ച് വിട്ടുനല്‍കുന്നതിന് സമീപിച്ച ലോറി ഡ്രൈവറോട് സുനില്‍കുമാര്‍ 10,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. 5,000 രൂപ നല്‍കാമെന്ന് ലോറി ഡ്രൈവര്‍ സമ്മതിക്കുകയും വിജിലന്‍സില്‍ വിവരമറിയിക്കുകയുമായിരുന്നു.