ബാങ്കിൽ പണയം വെച്ചത് മുക്കുപണ്ടങ്ങൾ; ബാങ്ക് അപ്രൈസറുടെ അഭ്യാസം കാരണം കുടുങ്ങിയത് കൂട്ടുകാർ
ഇടുക്കി: കൂട്ടുകാരുടെയും വിശ്വസ്തരുടെയും ബന്ധം മുതലെടുത്ത് മുക്കുപണ്ടങ്ങൾ ബാങ്കിൽ
പണയം വെച്ച് ബാങ്ക് അപ്രൈസർ തട്ടിയെടുത്തത് ലക്ഷങ്ങൾ. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ
കട്ടപ്പന ശാഖയിലെ ഗോൾഡ് അപ്രൈസറായ കട്ടപ്പന കൊല്ലംപറമ്പിൽ കെ ജി
അനിലിനെതിരെയാണ് ബാങ്കും സുഹൃത്തുക്കളും പരാതി നൽകിയത്. പരിചയക്കാരുടെയും
ബന്ധുക്കളുടെയും പേരിൽ അനിൽ ബാങ്കിൽ സ്വർണപ്പണയ വായ്പ എടുത്തു. സ്വർണം
പരിശോധിച്ചത് അനിൽ ആയതിനാൽ പണയം വെച്ചത് മുക്കുപണ്ടമാണെന്ന് ബാങ്ക്
അധികൃതർക്കും തിരിച്ചറിയാൻ പറ്റിയതുമില്ല. സ്വന്തം ജീവനക്കാരൻ തന്നെ ബാങ്കിന്
ഇങ്ങനെയൊരു പണി കൊടുക്കുമെന്ന് അധികൃതരും കരുതിയില്ല. ഏതാനും ദിവസമായി
ബാങ്കിൽ അനിൽ വരാതെയായി. ഓഡിറ്റിങ്ങിന്റെ ഭാഗമായുള്ള പരിശോധനയിലാണ് കള്ളി
വെളിച്ചത്തുവന്നത്. പണയ ഉരുപ്പടികളിൽ മുക്കുപണ്ടമുണ്ടെന്ന് കണ്ടെത്തിയത്. ഇതോടെ പണയം
വച്ച ഇടപാടുകാരെ ബാങ്ക് വിവരം അറിയിച്ചു. അപ്പോഴാണ് അനിൽ തങ്ങളുടെ പേരിൽ
മുക്കുപണ്ടമാണ് പണയം വെച്ചതെന്ന് അവർ അറിയുന്നത്. നിലവിൽ 14 പേരാണ് അനിലിനെതിരെ
പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. 24 പേരുടെ പേരിൽ ഇത്തരത്തിൽ സ്വർണം
പണയപ്പെടുത്തിയിട്ടുണ്ടെന്നാണ് ബാങ്ക് നടത്തിയ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്.
പരാതിയിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി കട്ടപ്പന ഡിവൈഎസ്പി പി വി ബേബി
പറഞ്ഞു.