പ്രവാചക നിന്ദകരായ നവീന വാദികളുമായി ഐക്യം സാധ്യമല്ല: കാന്തപുരം
കാസർകോട്: പ്രവാചകരുടെ മഹത്വം അംഗീകരിക്കാത്ത നവീന വാദികളുമായി ഒരു നിലക്കുള്ള ഐക്യവും സാധ്യമല്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. പുത്തിഗെ മുഹിമ്മാത്തിൽ നടന്ന സനദ് ദാന സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇസ്ലാമിന്റെ അടിസ്ഥാന തത്ത്വങ്ങൾക്കും ആശയ പ്രമാണങ്ങൾക്കുമെതിരെ പ്രവർത്തിക്കുന്നവരുമായി മഹല്ല് ഖാളിമാർ ഐക്യപ്പെടണമെന്ന നിലയിൽ ചില കോണുകളിൽ നിന്നു വന്ന പ്രസ്താവനകളെ സമൂഹം തള്ളിക്കളണം. മത ബിരുദം, പഠനം അവസാനിപ്പിക്കാനുള്ള സർട്ടിഫിക്കറ്റല്ലെന്നു കാന്തപുരം പറഞ്ഞു. കൂടുതൽ പഠിക്കാനുള്ള പ്രചോദനവും വഴിയുമാകണം മത പഠന മേഖലയിൽ നേടുന്ന സനദുകൾ. ബിരുദ ദാനമായി സമ്മാനിക്കുന്ന സ്ഥാന വസ്ത്രത്തിന് വലിയ മഹത്വമുണ്ട്. സമൂഹം വഴികേടിലേക്ക് നീങ്ങുമ്പോൾ നിശബ്ദരാകാതെ തിന്മകൾക്കെതിരെ രംഗത്തിറങ്ങാനാണ് സ്ഥാന വസ്ത്രം പണ്ഡിതരെ ഓർമപ്പെടുത്തുന്നത്. എല്ലതരം തിന്മകളിൽ നിന്നും പണ്ഡിതർ മുക്തരായിരിക്കണം. ഹൃദയ ശുദ്ധത യുള്ളവർക്കേ സമൂഹത്തിൽ പരിവർത്തനമുണ്ടാക്കാൻ കഴിയുകയുള്ളൂ. നിരന്തരമായി പ്രവർത്തിക്കുന്നവരാകണം പണ്ഡിതരെന്നും കാന്തപുരം പറഞ്ഞു. മുഹിമ്മാത്തിൽ മത ഭൗതിക മേഖലയിൽ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയവർക്ക് ഹിമമി ബിരുദം കാന്തപുരം സമ്മാനിച്ചു. ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. എപി അബ്ദുല്ല മുസ്ലിയാർ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. വിപിഎം ഫൈസി, മുഹമ്മദ് സഖാഫി പ്രസംഗിച്ചു.