കാസർകോട് :അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കൊടിയടയാളം പാറിപ്പറക്കുന്ന പു .ലിക്കുന്നിലെ കാസർകോട് നഗരസഭാ കാര്യാലയത്തിന് മുമ്പിൽ ഇന്ന് സി.പി.എം പ്രവർത്തകർ പ്രതിഷേധമതിൽ ഉയർത്തി.ജനങ്ങളെയും കാര്യ പ്രാപ്തിയുള്ള ഉദ്യോഗസ്ഥരെയും വെല്ലുവിളിച്ചു മുസ്ലിലീഗും ബി.ജെ.പി യും സംയുക്തമായി തുടരുന്ന അഴിമതിസഖ്യത്തിനുള്ള മുന്നറിയിപ്പ് കൂടിയായി ഇന്നത്തെ സമരം.പരസ്പ്പരം വർഗീയ ഭീതി ഇളക്കിവിട്ട് വോട്ടും നേടി അധികാരത്തിലെത്തുന്ന മുസ്ലിം ലീഗും ബി.ജെ.പി യും പൊതുഫണ്ട് കയ്യിട്ടുവാരുന്നതിൽ സൗഹൃദ സഹകരണ സംഘമാണെന്നും സി.പി.എം ആരോപിച്ചു.പൊതുമരാമത്ത്, കെട്ടിട നിർമാണങ്ങളിലും മറ്റ് പദ്ധതി നടത്തിപ്പുകളിലും വലിയ അഴിമതിയാണ് നടക്കുന്നത്. ചില ഉദ്യോഗസ്ഥരും ഭരണസമിതിയും ചേർന്ന് നടപ്പാക്കുന്ന ഇടപാടുകളുടെ വിഹിതം പറ്റുന്നവരായി ബിജെപി മാറി. വാർഡിന്റെ വികസനത്തിനും നാടിന്റെ പുരോഗതിക്കും പ്രധാന്യം നൽകാതെ കീശവീർപ്പിക്കാനുള്ള മാർഗമായാണ് ഇവർ ഇതിനെ കാണുന്നത്. അഴിമതിക്കാരായ ജീവനക്കാരെ മേലുദ്യോഗസ്ഥർ പിടികൂടിയാൽപോലും നടപടിയെടുക്കാതെ സംരക്ഷിക്കാനുള്ള വെപ്രാളമാണ് കൗൺസിലിലെ ബിജെപി–- ലീഗ് അംഗങ്ങൾ കാട്ടുന്നത്. എല്ലാത്തിന്റെയും വിഹിതം പറ്റുന്നവരായി മാറിയതിനാൽ കൂടുതൽ ക്രമക്കേടുകൾ പുറത്തുവന്നാൽ തങ്ങളുടെ പങ്കും ജനങ്ങളറിയുമെന്ന ഭീതിയാണിവർക്ക്. നികുതിപിരിവിൽപോലും തിരുമാറി നടത്തിയ ജീവനക്കാരനെതിരെ നടപടി വേണമെന്ന നഗരസഭാ സെക്രട്ടറിയുടെയും റവന്യു ഓഫീസറുടെയും റിപ്പോർട്ട് പുനഃപരിശോധിക്കണമെന്നാണ് മുസ്ലിംലീഗും ബിജെപിയും പറയുന്നത്.പിടിയിലായ ജീവനക്കാരനെതിരെ കേസെടുത്തു അന്വേഷിക്കണമെന്ന സെക്രട്ടറിയുടെ നിലപാടിനെതിരെ ഭരണസമിതി മുന്നോട്ടുവന്നത് പലതും ഒളിച്ചുവെക്കാനുള്ളത് കൊണ്ടാണെന്ന് സി,പി.എം.കുറ്റപ്പെടുത്തി. പദ്ധതികൾ നടപ്പാക്കാൻ സാമ്പത്തിക പ്രയാസമുണ്ടാകുന്ന വേളയിൽപോലും കോടിക്കണക്കിന് രൂപയാണ് നികുതിയിനത്തിൽ കിട്ടാക്കടമായിട്ടുള്ളത്. ഇവ പിരിച്ചെടുക്കുന്നതിൽ തടസവാദം ഉന്നയിക്കുകയാണ് ഭരണസമിതി .നഗരസഭയുടെ വാണിജ്യ കെട്ടിടങ്ങളുടെ വാടകയിനത്തിൽ മാത്രം കിട്ടക്കടമായിട്ടുള്ളത് മുപ്പത് ലക്ഷത്തിലേറെയാണ്.ഇത് പിരിച്ചെടുക്കാൻ ഉദ്യോഗസ്ഥർ മുന്നിട്ടിറങ്ങി 15 ലക്ഷം പിരിച്ചെടുത്തപ്പോൾ ഇതിന്നും തടസ്സവാദമുന്നയിക്കുകയായിരുന്നു.ഈ കെട്ടിടങ്ങൾ ലീഗ് നേതാക്കളുടെ ബിനാമികളാണ് നടത്തിവരുന്നതെന്ന സൂചനയാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത് ,5500 രൂപ വാടകയ്ക്ക് നൽകിയ പല കടമുറികളും 30000 രൂപക്ക് മുകളിലാണ് ഇവർ മറിച്ചു നല്കിയിരിക്കുന്നത് ,മാത്രമല്ല നഗരസഭയ്ക്ക് നൽകേണ്ട വാടകയും 10 മാസത്തോളമായി അടക്കാറുമില്ല . കൂടാതെ പല മുറിയുടമകളും വണ്ടിച്ചെക്ക് നല്കിയപ്പോഴും ഇതിനെതിരെ നടപടിയെടുക്കാൻ ഭരണസമിതി തടസം ഉന്നയിക്കുകയാണ് .ഇതേതുടർന്ന് ഓഫീസിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ മനംമടുത്ത് പിന്തിരിയുകയാണ്. ഇതിനുപിന്നാലെയാണ് സി.പി.എം സമരരംഗത്തിറങ്ങിയത്.
പുതിയ ബസ്സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച പ്രകടനം നഗരംചുറ്റി മുനിസിപ്പൽ ഓഫീസിന് മുന്നിൽ സമാപിച്ചു. ഗേറ്റ് തള്ളിത്തുറന്ന് കാര്യാലയത്തിലേക്ക് കടന്ന സമരക്കാരെ പോലീസ് തടഞ്ഞു.മാർച്ചിനും ധർണ്ണക്കും പാർട്ടിനേതാക്കളായ ടി.കെ.രാജൻ ,കെ.എ.മുഹമ്മദ് ഹനീഫ,എം.സുമതി,അനിൽ ചെന്നിക്കര എന്നിവർ നേതൃത്വം നൽകി.