പിഎസ് സി ആൾമാറാട്ടം; മുഖ്യസൂത്രധാരൻ നേമം സ്വദേശി, ഒളിവിലെന്ന് പൊലീസ്
തിരുവനന്തപുരം: കഴിഞ്ഞദിവസം നടന്ന പി എസ് സി പരീക്ഷയിലെ ആൾമാറാട്ട ശ്രമത്തിലെ മുഖ്യ സൂത്രധാരന്റെ വിവരം പുറത്തുവിട്ട് പൊലീസ്. ആൾമാറാട്ടത്തിന് ആസൂത്രണം നടത്തിയത് നേമം സ്വദേശി അമൽജിത്തെന്ന് പൊലീസ്.
പരീക്ഷാഹാളിൽ ഉദ്യോഗാർത്ഥികളുടെ ആധാർ അധിഷ്ഠിത വിരലടയാള പരിശോധന നടക്കവേ ആൾമാറാട്ടക്കാരൻ പരീക്ഷാഹാളിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. പിന്നാലെ മതിൽ ചാടി പുറത്ത് കാത്തുനിന്ന യുവാവിന്റെ ബൈക്കിൽ കയറി രക്ഷപ്പെട്ടു. ബൈക്കിൽ കാത്തുനിന്നത് അമൽജിത്താണെന്നാണ് പൊലീസ് പറയുന്നത്. അമൽജിത്ത് ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി.
പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു ആൾമാറാട്ട ശ്രമം നടന്നത്. കേരള സർവകലാശാലയുടെ ലാസ്റ്റ് ഗ്രേഡ് നിയമനത്തിനുള്ള മെയിൻ പരീക്ഷ എഴുതാൻ വന്നതായിരുന്നു ഉദ്യോഗാർത്ഥി. രാവിലെ 7.15 മുതൽ 9.15 വരെയായിരുന്നു പരീക്ഷ. നേമം മേലാംകോട് ശ്രീഹരി സദനത്തിൽ അമൽജിത്ത്.എ എന്ന പേരിൽ പരീക്ഷയെഴുതാനെത്തിയ യുവാവാണ് ഇറങ്ങി ഓടിയത്.
ഹാൾ ടിക്കറ്റ്, ഐ ഡി, ഒ എം ആർ ഷീറ്റ് എന്നിവ സീറ്റിൽ ഉപേക്ഷിച്ചാണ് കടന്നത്. ചോദ്യപ്പേപ്പർ വിതരണം തുടങ്ങിയിരുന്നില്ല. സംശയം തോന്നിയ ഉദ്യോഗാർത്ഥികളെ മാത്രമാണ് വിജിലൻസ് ഉദ്യോഗസ്ഥർ പരിശോധിച്ചത്. തൊട്ടടുത്തിരുന്ന ഉദ്യോഗാർത്ഥിയുടെ വിരലടയാളം പരിശോധന നടത്തവേ ആൾമാറാട്ടക്കാരൻ ഇറങ്ങിയോടുകയായിരുന്നു. സി സി ടി വി ദൃശ്യത്തിൽ നിന്നാണ് ബുള്ളറ്റിൽ കയറിപോവുകയായിരുന്നുവെന്ന് അറിഞ്ഞത്. മേൽവിലാസത്തിലുള്ള വീട്ടിൽ പൊലീസ് എത്തിയെങ്കിലും ഉദ്യോഗാർത്ഥി അവിടെ ഉണ്ടായിരുന്നില്ല.