കാസർകോട്:തളങ്കര ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ സ്ഥാപിക്കുന്ന പുതിയ ബ്ലോക്കിന് രക്തസാക്ഷി ലഫ്.കേണൽ മുഹമ്മദ് ഹാഷിമിന്റെ ധീര സ്മരണകളുയർത്തുന്ന സ്മാരകമാക്കി പ്രഖ്യാപിക്കണമെന്ന് സി.പി.എം നേതാവും തളങ്കര ബ്രാഞ്ച് സെക്രെട്ടറിയുമായ പി.എം.എ.റഹിമാൻ ആവശ്യപ്പെട്ടു.ഈ ആവശ്യം ഉന്നയിച്ചു സംസ്ഥാന സർക്കാരിനും വിദ്യാഭ്യാസ വകുപ്പിനും മുനിസിപ്പൽ അധികൃതർക്കും നിവേദനം നൽകുമെന്ന് പി.എം.എ.റഹ്മാൻ ബി.എൻ.സിയോട് പറഞ്ഞു.ചരിത്രമുറങ്ങുന്ന തളങ്കരയുടെ മണ്ണിൽ ഈ ധീരനായ പോരാളിക്ക് സ്മാരകം ഉയരുന്നത് യഥാർത്ഥ ദേശസ്നേഹിക്കുള്ള ഉജ്വല സ്മാരകമാകുമെന്നും അബ്ദുൽ റഹിമാൻ പറഞ്ഞു.അഞ്ചുകോടി രൂപ ചെലവിട്ടാണ് എൽ.ഡി.എഫ്.സർക്കാർ മുസ്ലിം ഹൈസ്കൂളിൽ പുതിയ ബ്ലോക്ക് സ്ഥാപിക്കുന്നത്.ഇത് അനുവദിച്ച എൽ.ഡി.എഫ് സർക്കാരിനെ സി.പി.എം ബ്രാഞ്ച് കമ്മിറ്റി അഭിനന്ദിച്ചു.
അതേസമയം രക്തസാക്ഷി മുഹമ്മദ് ഹാഷിമിനെ സംബന്ധിച്ചു പത്രപ്രവർത്തകൻ സതീഷ് ഗോപി എഴുതിയ ഓർമ്മക്കുറിപ്പ് ബി.എൻ.സി.താഴെ ചേർക്കുന്നു.ആരാണ് രാജ്യസ്നേഹി എന്ന ചോദ്യമുയരുമ്പോൾ കാസർകോട് ഓർമിക്കുന്നത് ഒരു പട്ടാളക്കാരന്റെ ധീരജീവിതം. പാകിസ്ഥാനുമായുള്ള ഏറ്റുമുട്ടലിനിടെ കാണാതായ ലഫ്റ്റനന്റ് കേണൽ മുഹമ്മദ് ഹാഷിം പുതിയപുര (23) വീരമൃത്യു വരിച്ചതായി സൈന്യം സ്ഥിരീകരിച്ചെങ്കിലും മൃതദേഹം കണ്ടെടുക്കാൻ സാധിച്ചില്ല. മഞ്ഞുപാളികൾക്കിടയിൽ മറഞ്ഞെങ്കിലും തലമുറകൾക്ക് പ്രചോദനമാണ് തളങ്കര തെരുവത്തെ ഈ സൈനികന്റെ ജന്മത്യാഗം. മതത്തിന്റെ പേരിൽ മനുഷ്യരെ ഭിന്നിപ്പിക്കാൻ ഭരണക്കാർ കരുക്കൾ നീക്കുമ്പോൾ തിളക്കം കൂടുന്നത് മുഹമ്മദ് ഹാഷിമിന്റെ പത്തരമാറ്റുള്ള ദേശക്കൂറിനാണ്.
1960ലെ ഇന്ത്യാ–-പാക് യുദ്ധത്തിലാണ് ഹാഷിമിന്റെ രക്തസാക്ഷിത്വം. പട്ടാളത്തിൽ ചേരുന്നതിന് മുമ്പും ശേഷവും ഹാഷിം സുഹൃത്തുക്കളോട് പറഞ്ഞ വാക്കുകൾ ദേശാഭിമാനത്തിന്റെ സ്ഫുരണങ്ങൾ നിറഞ്ഞതാണ്. ‘ഒരു പാകിസ്ഥാൻ പട്ടാളക്കാരന്റെ വെടിയുണ്ടയേറ്റ് രക്തസാക്ഷിത്വം വരിക്കേണ്ടി വന്നാൽ എനിക്ക് അത് അഭിമാനമാണ്. ഒരു മകനെയെങ്കിലും പട്ടാളത്തിലയച്ച് നിങ്ങൾ മാതൃരാജ്യത്തിന്റെ കാവൽ സന്താനങ്ങളുടെ എണ്ണം ഉറപ്പിക്കണം.’ ഹാഷിമിന്റെ രക്തസാക്ഷിത്വത്തിന് 55 തികയാനിരിക്കെ ചന്ദ്രഗിരിപ്പുഴയുടെ ഓളങ്ങൾ ആ ദേശാഭിമാനിയുടെ സ്മരണ ആലപിക്കുന്നുണ്ട്.
തളങ്കര തെരുവത്തെ അഡ്വ. പുതിയ പുരയിൽ മുഹമ്മദിന്റെ ഇളയ മകനായാണ് ജനനം. 1960ൽസൈന്യത്തിലേക്ക് ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്യുന്ന വാർത്തയുമായി ഉപ്പയുടെ മുമ്പിൽ നട്ടെല്ല് നിവർത്തിനിന്ന് അനുവാദം ചോദിച്ചു. മകന്റെ സൈനികമോഹത്തിന് ബാപ്പ വിലങ്ങുതടിയായില്ല. കാസർകോട് ഗവ. കോളേജിലെ സഹപാഠികൾ നൽകിയ യാത്രയയപ്പിലും ഹാഷിമിന്റെ വാക്കുകളിൽ മിന്നിയത് കറതീർന്ന രാജ്യസ്നേഹം. അംബാലയിൽ സെക്കന്റ് ലഫ്റ്റനന്റായാണ് ആദ്യനിയമനം. ഒരുവർഷത്തിന് ശേഷം തിരിച്ചെത്തിയതും രാഷ്ട്രസ്നേഹത്താൽ പ്രചോദിതനായാണ്. രണ്ടാം വരവ് സഹോദരന്റെ വിവാഹത്തിനാണ്. അടുത്തതവണ അവധിക്ക് വരുമ്പോൾ വിവാഹം നടത്തണമെന്ന പിതാവിന്റെ വാക്കുകൾക്ക് ‘എന്റെ രാജ്യത്തെ സേവിച്ച് കൊതി തീർന്നിട്ടില്ല, അത് കഴിഞ്ഞ് മതി വിവാഹവും കുടുംബവുമൊക്കെ’ എന്നായിരുന്നു ആ പട്ടാളക്കാരന്റെ മറുപടി. ഹാഷിമിന്റെ ദീർഘദർശനം പോലെ തന്നെയായി ആ ജീവിതപരിണാമം. 1965 സെപ്തംബർ 14ന് ഹാഷിമിനെ യുദ്ധഭൂമിയിൽ കാണാതായെന്ന കമ്പിസന്ദേശമെത്തി.
രണ്ടുദിവസത്തിനകം ‘പ്രതീക്ഷ വേണ്ട, മരണപ്പെട്ടിരിക്കാം എന്നും’. ഇടിത്തീ വീണതുപോലെയായെങ്കിലും കുടുംബവും നാടും ആ ധീരദേശാഭിമാനിയെ ഓർമിച്ച് അഭിമാനിച്ചു. പുതുതലമുറ നവമാധ്യമങ്ങളിലൂടെ ഷെഹീദ് ലഫ്നന്റ് കേണൽ മുഹമ്മദ് ഹാഷിമിന്റെ ധീരകഥകൾ വാഴ്ത്തുന്നുണ്ട്.
രാജ്യത്തിനായി തുടിച്ച ആ ജീവിതത്തിന് പക്ഷെ, കാസർകോട് ഉചിതസ്മാരകം ഉയർന്നില്ല. തളങ്കരയിലെ ഒരു തെരുവുറോഡിന് ‘ഹാഷിം സ്ട്രീറ്റ്’ എന്ന് പേരിട്ടതല്ലാതെ.