കോഴിക്കോട്: ആർഎസ്എസ് നേതാവിനെ പള്ളിയിൽ ക്ഷണിച്ച് സൗഹൃദ ജുമുഅ നടത്തിയതിനെതിരെ ജമാ അത്തെ ഇസ്ലാമിക്കുള്ളിലും പ്രതിഷേധം. ചെറിയ കുമ്പളം പള്ളിയിൽ നടന്ന പരിപാടി പ്രതിഷേധാർഹമാണെന്ന അഭിപ്രായവുമായി പ്രവർത്തകർ രംഗത്തെത്തി.
ആർഎസ്എസ് നേതാവിനെ പങ്കെടുപ്പിച്ചത് കടുത്ത വീഴ്ചയാണെന്ന് ജമാഅത്തെ നേതാവ് ഖാലീദ് മൂസാ നദ്വി അഭിപ്രായപ്പെട്ടു. ബന്ധപ്പെട്ടവർ ഇത് പരിശോധിച്ച് പൊതുസമൂഹത്തോട് വീഴ്ച തുറന്നുപറയണം–-സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ഖാലീദ് പരിപാടിയെ വിമർശിച്ചത്. ജമാഅത്തെ സംസ്ഥാന ശൂറ (പണ്ഡിത സഭ) കൗൺസിൽ അംഗമായിരുന്നു ഇദ്ദേഹം. സാമൂഹ്യമാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്. ജമാഅത്തിന്റെ സംസ്ഥാന ആസ്ഥാനമായ ജില്ലയിൽ നടന്ന പരിപാടിയിൽ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
കുറ്റ്യാടിക്കടുത്ത് ജമാഅത്തെ നിയന്ത്രണത്തിലുള്ള ചെറിയകുമ്പളം ജുമാമസ്ജിദിലാണ് ആർഎസ്എസ് നേതാവ് എ കെ വിഷ്ണുവിനെ പങ്കെടുപ്പിച്ച് സൗഹൃദ ജുമുഅ സംഘടിപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു പരിപാടി. ഗുജറാത്ത് ആവർത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി കുറ്റ്യാടിയിൽ ആർഎസ്എസ് –-ബിജെപി നടത്തിയ പ്രകടനത്തിന്റെ നേതൃനിരയിൽ വിഷ്ണുവുണ്ടായിരുന്നു.