വിവാഹത്തിന് സഹായിക്കാമെന്ന് വാഗ്ദാനം, ചാരിറ്റിയുടെ മറവിൽ നിർധനകുടുംബത്തിൽനിന്ന് 3 പവൻ സ്വർണം തട്ടി
എറണാകുളം: മകളുടെ വിവാഹത്തിന് വിദേശത്തുള്ള ചാരിറ്റി സംഘടനവഴി സഹായം ലഭ്യമാക്കാമെന്നു വാഗ്ദാനം നല്കി നിര്ധനകുടുംബാംഗത്തില്നിന്ന് മൂന്നുപവന്റെ സ്വര്‍ണം തട്ടിയെടുത്തയാളെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ അവിയൂര്‍ സ്വദേശി കൂവക്കാട്ട് വീട്ടില്‍ കുഞ്ഞുമോനെ (50) യാണ് ചേരാനെല്ലൂര്‍ പോലീസ് പിടികൂടിയത്.
കോതമംഗലത്തുള്ള പെണ്‍കുട്ടിയുടെ വിവാഹത്തിനു സഹായം നല്‍കാമെന്നു തെറ്റിദ്ധരിപ്പിച്ചാണ് അമ്മയെ ഇടപ്പള്ളിയില്‍ വിളിച്ചുവരുത്തി ഇയാള്‍ സ്വര്‍ണം തട്ടിയെടുത്തത്. സഹായം ലഭിക്കണമെങ്കില്‍ നിശ്ചിത സ്വര്‍ണം കൈവശമുണ്ടാകണമെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണവും അതുവാങ്ങിയ ബില്ലും കൈവശപ്പെടുത്തിയത്. തുടര്‍ന്ന് ഇയാള്‍ കടന്നുകളയുകയായിരുന്നു.
സമാനമായ രീതിയില്‍ പലയിടത്തും ഇയാള്‍ തട്ടിപ്പു നടത്തിയിട്ടുള്ളതായി പോലീസ് പറഞ്ഞു. വിദേശ ജോലി, വായ്പ തരപ്പെടുത്തിക്കൊടുക്കല്‍, ചികിത്സാ സഹായം എന്നിങ്ങനെ പല കാര്യങ്ങള്പറഞ്ഞ് ഇയാള്‍ നടത്തിയ തട്ടിപ്പിനിരയായവര്‍ ഒട്ടേറെയാണെന്നും പോലീസ് പറഞ്ഞു. സലിം, ബഷീര്‍, റിയാസ് തുടങ്ങിയ വിവിധ പേരുകളിലാണ് ഇയാള്‍ പലയിടത്തും പരിചയപ്പെടുത്തുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൈസൂരുവില്‍നിന്നാണ് ഇയാളെ പിടികൂടിയത്. ചേരാെനല്ലൂര്‍ പോലീസ് സ്റ്റേഷന് ഓഫീസര്‍ ബ്രിജുകുമാര്‍, സബ് ഇന്‍സ്പെക്ടര്‍ കെ.എക്സ്. തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സിഘോഷ്, നസീര്‍, ജാബീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.