തിരുവനന്തപുരം: വിഴിഞ്ഞത്ത് നടുറോഡിൽ വച്ച് ഇതര സംസ്ഥാന തൊഴിലാളിയെ മർദ്ദിച്ച ഓട്ടോ ഡ്രൈവർക്ക് എതിരെ കേസെടുത്തു. മർദ്ദനമേറ്റ ഇതര സംസ്ഥാന തൊഴിലാളിയെ വിഴിഞ്ഞം പൊലീസ് കണ്ടെത്തി, മൊഴിയെടുക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറായ സുരേഷിനെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.
ഗൗതം മണ്ഡൽ എന്നാണ് മർദ്ദനമേറ്റ ഇതര സംസ്ഥാന തൊഴിലാളിയുടെ പേര്. ഇയാൾ പശ്ചിമ ബംഗാൾ സ്വദേശിയാണ്. ഓട്ടോ ഡ്രൈവറായ സുരേഷ്, ഗൗതമിനെ മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവം വൻ വിവാദമായതോടെയാണ് പൊലീസ് നടപടി. ഇന്നലെ രാത്രി തന്നെ ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയിരുന്നു.
ഗൗതം മണ്ഡലിന്റെ വിശദമായ മൊഴി വിഴിഞ്ഞം പൊലീസ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രി 7.30ക്കാണ് സംഭവം. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഗൗതം മണ്ഡലിനെ ഓട്ടോ റിക്ഷ ഡ്രൈവർ സുരേഷ് മർദ്ദിക്കുകയായിരുന്നു. മർദ്ദിക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. ഒരു പ്രകോപനവുമില്ലാതെയാണ് ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ചതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
മർദ്ദിച്ച ശേഷം ഗൗതം മണ്ഡലിന്റെ ആധാർ കാർഡ് സുരേഷ് പിടിച്ചുവാങ്ങി. മറ്റ് ഓട്ടോറിക്ഷ ഡ്രൈവർമാർ ഇടപെട്ടാണ് തിരിച്ചറിയിൽ കാർഡ് ഗൗതം മണ്ഡലിന് തിരികെ നൽകിയത്. മർദ്ദനമേറ്റ ഗൗതം ആശുപത്രിയിൽ ചികിത്സ തേടുകയോ പൊലീസിനെ ബന്ധപ്പെടുകയോ ചെയ്തില്ല. എന്നാൽ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സുരേഷിനെ പൊലീസ് തിരയുന്നുണ്ട്. ഇയാൾ ഒളിവിലാണെന്നാണ് വിവരം.