ജനുവരി രണ്ടിന് കൊല്ലപ്പെട്ട മോഡലിന്റെ മൃതദേഹം കണ്ടെത്തി; പഞ്ചാബിലെ കനാലിൽ വലിച്ചെറിഞ്ഞെന്ന് പ്രതി, കിട്ടിയത് ഹരിയാനയിൽ നിന്ന്
ന്യൂഡൽഹി: കഴിഞ്ഞയാഴ്ച ഗുഡ്ഗാവ് ഹോട്ടലിൽ വെടിയേറ്റ് മരിച്ച മുൻ മോഡൽ ദിവ്യ പഹൂജയുടെ (27) മൃതദേഹം കണ്ടെത്തി. ഹരിയാനയിലെ കനാലിൽ നിന്നാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. പഞ്ചാബിലെ ഭക്ര കനാലിലേക്ക് വലിച്ചെറിഞ്ഞ മൃതദേഹം ഒഴുകി അയൽ സംസ്ഥാനമായ ഹരിയാനയിലെത്തിയെന്ന് പൊലീസ് പറഞ്ഞു.
ഹരിയാനയിലെ തോഹ്നയിൽ നിന്നാണ് ഗുരുഗ്രാം പൊലീസ് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്. ജനുവരി മൂന്നിന് മൃതദേഹം കനാലിൽ തള്ളിയതായി പ്രതികളിലൊരാൾ ഇന്നലെ സമ്മതിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
ദിവ്യയെ അഞ്ച് പേർ ചേർന്നാണ് ഹോട്ടൽ മുറിയിൽ എത്തിച്ചത്. തലയിൽ വെടിയേറ്റാണ് ദിവ്യ കൊല്ലപ്പെട്ടത്. ദിവ്യയുടെ ഫോണിൽ ഹോട്ടൽ ഉടമയായ അഭിജിത് സിംഗിന്റെ ചില അശ്ലീല വീഡിയോകൾ ഉണ്ടായിരുന്നതായാണ് വിവരം. ഇത് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും ദിവ്യ അത് നിരസിച്ചു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ദിവ്യയുടെ കുടുംബം ആരോപിക്കുന്നു
2016ൽ മുംബയില്‍ നടന്ന വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സന്ദീപിന്റെ കാമുകിയായിരുന്നു ദിവ്യ. ഗുണ്ടാസംഘവുമായി സന്ദീപ് ഗഡോലിയുടെ വ്യാജ ഏറ്റുമുട്ടലിൽ ദിവ്യയ്ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇവർ ജയിലിലായിരുന്നു. കഴിഞ്ഞ വർഷം ജൂണിലാണ് ജാമ്യം ലഭിച്ച് ദിവ്യ പുറത്തിറങ്ങിയത്.