മുംബയ് വിമാനത്താവളത്തിൽ വമ്പൻ ലഹരി വേട്ട; ഇരുപതുകാരി ബാഗിൽ കടത്തിയത് 40 കോടി രൂപയുടെ കൊക്കെയ്ൻ
മുംബയ്: 40 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്നുമായി തായ്ലാൻഡ് യുവതി വിമാനത്താവളത്തിൽ പിടിയിലായി. ആഡിസ് അബാബയിൽ നിന്നും മുംബയ് വിമാനത്താവളത്തിലെത്തിയപ്പോഴാണ് യുവതിയെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ (ഡിആർഐ) സംഘം അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം.
യുവതി കൊക്കെയ്ൻ കടത്തുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച വിവരത്തെ തുടർന്നാണ് ഡിആർഐ അന്വേഷണം നടത്തിയത്. ആദ്യപരിശോധനയിൽ സംഘത്തിന് യുവതിയിൽ നിന്നും പ്രത്യേകിച്ച് തെളിവുകളൊന്നും ലഭിച്ചിരുന്നില്ലെന്ന് ഡിആർഐ ഉദ്യോഗസ്ഥൻ പറഞ്ഞു. തുടർന്ന് യുവതിയുടെ ബാഗ് പരിശോധിച്ചപ്പോൾ വെളള നിറത്തിലുളള പൊടി നിറച്ച കുറച്ച് പാക്കറ്റുകൾ കണ്ടത്തിയിരുന്നു. വിശദമായ പരിശോധനകൾക്കൊടുവിലാണ് പാക്കറ്റിലുളളത് കൊക്കെയ്നാണെന്ന് സ്ഥിരീകരിച്ചതെന്ന് അന്വേഷണസംഘം അറിയിച്ചത്.
യുവതിക്കെതിരെ നാർക്കോട്ടിക്സ് ഡ്രഗ്സ് ആൻഡ് സൈക്കോട്രോഫിക് സബ്സ്റ്റൻസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.