സവാദ് ഭാര്യയെയും പള്ളിയെയും പറ്റിച്ചു, ‘നല്ല പയ്യൻ’ വിവാഹം കഴിച്ചത് പത്തുമക്കളിൽ രണ്ടാമത്തെയാളെ
തിരുവനന്തപുരം: ചോദ്യപേപ്പറിൽ മതനിന്ദ ആരോപിച്ച് പ്രൊഫസർ ടിജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ അറസ്റ്റിലായ ഒന്നാംപ്രതി സവാദ് ഭാര്യയെയും പള്ളിയെയും പറ്റിച്ചെന്ന് റിപ്പോർട്ട്. ഷാജഹാൻ എന്ന പേരാണ് ഭാര്യയോടും അവരുടെ വീട്ടുകാരോടും പറഞ്ഞിരുന്നത്. വിവാഹത്തിന് പള്ളിയിലും ഷാജഹാൻ എന്ന വ്യാജപ്പേരുതന്നെയാണ് നൽകിയത്.
കാസർകോട് കുഞ്ചത്തൂർ പള്ളിയിൽ 2016ലായിരുന്നു വിവാഹം. സാധാരണ വിവാഹത്തിന് പള്ളിയിൽ നൽകേണ്ട രേഖകൾ ഇയാൾ നൽകിയിരുന്നില്ലെന്നാണ് റിപ്പോർട്ട്. ഉള്ളാൾ ദർഗയിൽ വച്ചായിരുന്നു പെൺകുട്ടിയുടെ പിതാവ് സവാദിനെ കണ്ടുമുട്ടുന്നത്. ആദ്യ കാഴ്ചയിൽ തന്നെ നല്ല പയ്യനാണെന്ന് തോന്നിയെന്നും അതിനാൽ വിവാഹം കഴിച്ച് നൽകിയെന്നുമാണ് പെൺകുട്ടിയുടെ പിതാവ് പറയുന്നത്. ഇയാളുടെ പത്തുമക്കളിൽ രണ്ടാമത്തെ ആളെയാണ് സവാദ് വിവാഹം കഴിച്ചത്. സവാദിന്റെ ഭാര്യാപിതാവിന്റെ മൊഴിയിൽ പൊരുത്തക്കേട് ഉണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.
വിവാഹത്തിന് ശേഷം തന്റെ തിരിച്ചറിയൽ രേഖകൾ ഒരിടത്തും നൽകാതിരിക്കാൻ സവാദ് ശ്രദ്ധിച്ചിരുന്നു. വാടക വീടെടുത്തത് ഭാര്യയുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചാണ്. രണ്ടാമത്തെ കുഞ്ഞ് ജനിച്ചപ്പോൾ വിവരങ്ങൾ ശേഖരിക്കാൻ ആശാപ്രവർത്തകർ എത്തിയപ്പോൾ തങ്ങളുടെ വിവരങ്ങൾ എല്ലാം കാസർകാേട്ടെ ആരോഗ്യപ്രവർത്തകർക്ക് നൽകിയിട്ടുണ്ടെന്ന് പറഞ്ഞ് മനപൂർവം ഒഴിവാക്കുകയായിരുന്നു.
റിയാസ് എന്നയാളാണ് സവാദിന് പണിയും, താമസിക്കാൻ വീടും സംഘടിപ്പിച്ച് നൽകിയത് എന്ന് വ്യക്തമായിട്ടുണ്ട്. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്. ഇതിനൊപ്പം ഷമീർ എന്നയാളും സഹായം നൽകിയിട്ടുണ്ട്. ഇയാൾക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടോ എന്നുള്ളതടക്കം അന്വേഷിക്കുന്നുണ്ട്.
അന്വേഷണ ഏജൻസികൾ അരിച്ചുപെറുക്കിയിട്ടും കണ്ടെത്താൻ കഴിയാതിരുന്ന കൈവെട്ട് കേസിലെ പ്രതി സവാദ് താമസിച്ചിരുന്നത് കണ്ണൂരിലെ ഒറ്റനില വീട്ടിലാണ്. ഇതിന് മുൻപും മട്ടന്നൂരിലെ വിവിധയിടങ്ങളിൽ ഇയാൾ താമസിച്ചിരുന്നു.എൻ.ഐ.എ സംഘം ഇന്നലെ പുലർച്ചെ സവാദിനെ കസ്റ്റഡിയിലെടുത്ത് പോകുമ്പോഴും ഇത്ര വലിയ കേസിലെ പ്രതിയാണ് ഇയാളെന്ന് നാട്ടുകാർ അറിഞ്ഞില്ല. മയക്കുമരുന്ന് കേസിൽ അകപ്പെട്ടെന്നായിരുന്നു നാട്ടുകാർ ആദ്യഘട്ടത്തിൽ സംശയിച്ചത്.
സവാദിന് ഇത്രയും സുരക്ഷിതമായ താവളം ലഭിച്ചത് എങ്ങനെയാണെന്നും പ്രാദേശിക സഹായം ലഭിച്ചതും സംബന്ധിച്ച് പുറത്തുവരേണ്ടതുണ്ട്. സവാദ് എങ്ങനെയാണ് ഇത്രയും കാലം ഇവിടെ ഒളിവിൽ കഴിഞ്ഞതെന്നും ആരാണ് സഹായിച്ചതെന്നുമാണ് എൻഐഎ സംഘം ഇപ്പോൾ അന്വേഷിക്കുന്നത്.