ബാങ്ക് മാനേജരായ യുവതി ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ; 24കാരനായ കാമുകൻ അറസ്റ്റിൽ
മുംബയ്: ബാങ്ക് മാനേജരായ യുവതിയെ മുംബയിലെ ഹോട്ടൽ മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സിയോൺ കോളിവാഡ സ്വദേശിയായ അമിത് രവീന്ദ്ര കൗർ (ആമി-35) ആണ് മരിച്ചത്. ഇവരെ കാമുകൻ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറഞ്ഞു. കാമുകനായ യു പി സ്വദേശി ഷൊയെബ് ഷെയ്ഖിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു. സാക്കിനാക്കയിലെ വീട്ടിൽനിന്നുമാണ് പൊലീസ് ഇയാളെ പിടികൂടിയത്.
ഐഡിഎഫ്സി ബാങ്കിന്റെ നവിമുംബയ് ശാഖയിലെ മാനേജരാണ് കൊല്ലപ്പെട്ട ആമി. ജനുവരി എട്ടിന് യുവതിയുടെ ജന്മദിനം ആഘോഷിക്കാനാണ് ഇരുവരും ഹോട്ടലിൽ മുറിയെടുത്തത്. പ്രതി ആസൂത്രണം ചെയ്ത ശേഷമാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കൃത്യത്തിനുശേഷം ഹോട്ടലിൽനിന്നും കടന്നുകളഞ്ഞ പ്രതി യു പിയിലേയ്ക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് പിടിയിലാകുന്നത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു.
യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. മൂന്ന് മാസം മുമ്പാണ് ഇരുവരും സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുന്നത്. 2023 സെപ്തംബറിലാണ് ആമി വിവാഹമോചിതയായത്. അവർക്ക് ഒരു മകളുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് എത്തി മുറി തുറന്നപ്പോഴാണ് കഴുത്ത് ഞെരിച്ച നിലയിൽ ആമിയെ കണ്ടെത്തിയത്.