കാർ കേടായി ജഡ്ജി റോഡരികിലെന്ന് പൊലീസിന് ഫോൺ വിളി; ഹോട്ടലിൽ റൂമെടുക്കാൻ പറഞ്ഞത് കളക്ടറെന്ന്; ഒരു രാത്രി പൊലീസിനെ വട്ടം കറക്കിയ ആൾ ആൾമാറാട്ടം നടത്തിയതിന് പിടിയിൽ
കാസർകോട്: പത്തനംതിട്ട ജഡ്ജിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് നീലേശ്വരം പൊലീസിനെ കബളിപ്പിച്ചയാൾ പിടിയിൽ. തിരുവനന്തപുരം തോന്നയ്ക്കൽ സ്വദേശി ഷംനാദ് ഷൗക്കത്താ(43)ണ് ഹൊസ് ദുർഗ് പൊലീസിന്റെ പിടിയിലായത്. തിരുവന്തപുരത്തെ കുപ്രസിദ്ധ ഗുണ്ടയായ ഷംനാദിനെ പൊലീസ് ഇപ്പോൾ ചോദ്യം ചെയ്തുവരികയാണ്. തിങ്കളാഴ്ച രാത്രിയിലാണ് പൊലീസിനെ പറ്റിച്ച നാടകീയ സംഭവം നടന്നത്. പത്തനംതിട്ടയിലെ ജഡ്മി കാർ കേടായി റോഡിലുണ്ടെന്നും അദ്ദേഹത്തെ ലോഡജിലേക്ക് കൊണ്ടുപോകണമെന്നും ആവശ്യപ്പെട്ടാണ് നീലേശ്വരം പൊലീസ് സ്റ്റേഷനിലേക്ക് ഫോൺവിളിയെത്തിയത്. താൻ ഡിസിആർബി ഡിവൈഎസ്പി ആണെന്നും വെളിപ്പെടുത്തിയാണ് ഫോൺ വിളി. വിശ്വസിച്ച പൊലീസ് ഉടൻ തന്നെ നീലേശ്വരം ഹൈവേയിലെത്തി. തനിക്ക് ഭീഷണിയുണ്ടെന്നും ഉടൻ ഒരു ലോഡ്ജിലെത്തിക്കണമെന്നും കാറിലുള്ള ആൾ പൊലീസിനോട് പറഞ്ഞു. ഇക്കാര്യം നീലേശ്വരം പൊലീസ് ഹൊസൂർഗ് പൊലിസിനെ അറിയിച്ചു. തുടർന്ന് ഹൊസൂർഗ് പൊലീസ് വാഹനത്തിൽ കാഞ്ഞങ്ങാട്ടെ ഒരുഹോട്ടലിൽ എത്തിക്കുകയായിരുന്നു. ഭീഷണിയുള്ള ജഡ്മി ആണെന്ന് പറഞ്ഞതിനെ തുടർന്ന് പൊലീസ് സുരക്ഷയും ഏർപ്പെടുത്തി. ലോഡ്മിൽ ഇരിക്കെ തനിക്ക് കണ്ണൂരിലേക്ക് പോകാൻ ഒരു ടാക്സി ഒരുക്കിത്തരണമെന്നു അറിയിച്ചപ്പോൾ പൊലീസ് അതിന് തയ്യാറായില്ല. പകരം റെയിൽവേ സ്റ്റേഷനിൽ കൊണ്ടുപോയി വിടാമെന്ന് പറഞ്ഞു. അങ്ങനെ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ രാത്രി കണ്ണൂർ ഭാഗത്തേക്ക് ഇനി ഒരു ട്രെയിനുമില്ലെന്ന് സ്റ്റേഷൻ മാസ്റ്റർ അറിയിച്ചു. ഇതേ തുടർന്ന് വീണ്ടും ലോഡിലെത്തിച്ചു. സംശയം തോന്നിയ പൊലിസ് വന്ന ആളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് അമളി മനസിലായത്. ഒരുരാത്രി മുഴുവൻ പൊലീസിനെ കബളിപ്പിക്കുകയായിരുന്നു ഷംനാദ്. ഒൻപത് കേസുകൾ ഷംനാദിനെതിരെ തിരുവനന്തപുരത്തെ പൊലീസ് സ്റ്റേഷനുകളിലുണ്ടെന്ന് വ്യക്തമായി. അറസ്റ്റുചെയ്ത ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.