കാണാതായ വിദ്യാർത്ഥിനി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം: കൊല്ലം തൊടിയൂർ മുഴങ്ങോടിയിൽ നിന്ന് ബുധനാഴ്ച കാണാതായ പത്താം ക്ലാസുകാരിയെ വ്യാഴാഴ്ച പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.ടി സജാദിന്റെയും ആർ മിനിമോളുടെയും മകൾ സജ ഫാത്തിമ (15) യെയാണ് മരിച്ച നിലയിൽ കണ്ടത്. പൊതുപരീക്ഷയുടെ പേരിൽ കടുത്ത സമ്മർദ്ദം നേരിട്ടതിനെ തുടർന്ന് പള്ളിക്കൽ പുഴയിൽ ചാടി ജീവനൊടുക്കിയതായാണ് സംശയിക്കുന്നത്. പരീക്ഷാ സമ്മർദം താങ്ങാനാവാതെ പോയത് എങ്ങനെയെന്ന് വിവരിക്കുന്ന ആത്മഹത്യാ കുറിപ്പ് ഇവരുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തതായി സൂചനയുണ്ട്.
ബുധനാഴ്ച രാവിലെയാണ് പെൺകുട്ടി ട്യൂഷനുവേണ്ടി വീട്ടിൽ നിന്ന് പോയത്. റോഡരികിൽ കുട്ടിയുടെ സൈക്കിളും ചെരുപ്പും കണ്ട നാട്ടുകാർ തിരച്ചിൽ ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് ആത്മഹത്യ സ്ഥിരീകരിച്ചത്.
ഇതേത്തുടർന്ന് ഫയർഫോഴ്സും സ്കൂബ സംഘവും സ്ഥലത്തെത്തി ബുധനാഴ്ച തന്നെ തിരച്ചിൽ നടത്തി. എന്നാൽ മൃതദേഹം കണ്ടെത്താനായില്ല. വ്യാഴാഴ്ച നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. പാരിപ്പള്ളി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം അന്ത്യകർമങ്ങൾ നടത്തി. കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥിനിയായിരുന്നു സജ.