കാസര്‍കോട്: ദേശീയപാതാ വികസനത്തിന്റെ ടെണ്ടര്‍ 26ന് തുറക്കാനിരിക്കെ, മൂന്ന് വില്ലേജുകളില്‍ ഭൂമി വിട്ടുനല്‍കിയവര്‍ക്കുള്ള നഷ്ടപരിഹാരം വൈകുന്നതായ പരാതി ശക്തമാകുന്നതിനിടെ ആര്‍ബിട്രേറ്റര്‍ കൂടിയായ ജില്ലാ കലക്ടറുടെ ഇടപെടല്‍. കാസര്‍കോട്, അടുക്കത്ത്ബയല്‍, കാഞ്ഞങ്ങാട് വില്ലേജുകളിലാണ് ഭൂമിയുടെ വില ആധാരത്തിനേക്കാള്‍ 200 ശതമാനം കൂടുതലാണെന്ന് പറഞ്ഞ് തടഞ്ഞുവെച്ചിരിക്കുന്നത്. നഷ്ടപരിഹാരം അനന്തമായി വൈകിക്കേണ്ടതില്ലെന്നും തുക കൂടുതലാണെങ്കില്‍, പരാതി ബോധിപ്പിച്ചാല്‍ ആര്‍ബിട്രേറ്റര്‍ എന്ന നിലയില്‍ അപ്പോള്‍ തിരിച്ചു പിടിച്ച് നല്കാന് താന്‍ തയ്യാറാണെന്നും ദേശീയപാതാ അധികൃതരെ അറിയിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ ഡോ.ഡി. സജിത് ബാബു പറഞ്ഞു. ജില്ലയിലെ 33 വില്ലേജുകളിലായി ഏതാണ്ട് 2000 കോടി രൂപ ഭൂമി വിട്ടുനല്‍കിയവര്‍ക്ക് നല്‍കേണ്ടി വരും. 561 കോടി രൂപയാണ് ആകെ വന്നത്. ഇതിനകം വിവിധ വില്ലേജുകളിലായി 394 കോടി രൂപ വിതരണം ചെയ്തുകഴിഞ്ഞു. മറ്റ് ചെലവുകളെല്ലാം കൂടി 431 കോടി രൂപയാണ് ചെലവായത്. ഇപ്പോള്‍ ഏതാണ്ട് 130 കോടി രൂപയാണ് എക്കൗണ്ടില്‍ ബാക്കിയുള്ളത്. ഇതില്‍ 100 കോടി രൂപ ഏഴ് വില്ലേജുകള്‍ക്ക് നല്കാനുള്ളതാണ്. ബാക്കിയുള്ള 30 കോടിയില്‍ നിന്നാണ് കാസര്‍കോട്, അടുക്കത്ത്ബയല്‍, കാഞ്ഞങ്ങാട് വില്ലേജുകളില്‍ ഭൂമി വിട്ടു നല്‍കിയവര്‍ക്ക് തുക നല്‍കേണ്ടത്. ഈ വില്ലേജുകളില്‍ മാത്രം ഇപ്പോള്‍ നിശ്ചയിച്ച തുക പ്രകാരം 64 കോടി നല്‍കാനുണ്ട്. മുഴുവന്‍ ആളുകള്‍ക്കും നല്കാന് ഈ തുക തികയില്ല. ഭൂമിയുടെ വില തിട്ടപ്പെടുത്തിയതില്‍ അപാകത ഉണ്ടായി എന്നു പറഞ്ഞാണ് മൂന്ന് വില്ലേജുകളിലെ നഷ്ടപരിഹാരം തടഞ്ഞുവെച്ചിരിക്കുന്നത്. ഇത് അനന്തമായി നീളുന്നതില്‍ അര്‍ത്ഥമില്ല. ഒന്നുകില്‍ പെട്ടെന്നു തന്നെ വില പുനര്‍ നിര്‍ണയം നടത്തണം. അല്ലെങ്കില്‍ നിശ്ചയിച്ച തുക നല്കി അപാകത ഉണ്ടെങ്കില്‍ ആര്‍ബിട്രേറ്ററായ തന്റെ മുമ്പില്‍ പരാതി ബോധിപ്പിച്ചാല്‍ കൂടുതല്‍ നല്കിയ തുക തിരിച്ചു പിടിക്കാന്‍ തയ്യാറാണ്- ജില്ലാ കലക്ടര്‍ വ്യക്തമാക്കി. നഷ്ടപരിഹാര വിതരണം തന്റെ പരിധിയില്‍പ്പെട്ട കാര്യമല്ല. ദേശീയപാതാ അതോറിറ്റിയാണ് അത് ചെയ്യേണ്ടത്. നടപടിക്രമങ്ങള്‍ പെട്ടെന്ന് തീര്‍ക്കുന്നതിന് ആറ് ഉദ്യോഗസ്ഥരെ അവര്‍ക്ക് നല്‍കിയിട്ടുണ്ട്. നഷ്ടപരിഹാരം കൊടുത്തോളൂ എന്ന് ഡെപ്യൂട്ടി കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്കിയാല് അദ്ദേഹത്തിന് നല്കാവുന്നതേ ഉള്ളൂ. തുക നല്‍കുന്നതിന് കലക്ടറാണ് തടസമെന്ന തരത്തില്‍ കാര്യങ്ങള്‍ കൊണ്ടുപോകുന്നതില്‍ അര്‍ത്ഥമില്ല. ഈ വിഷയത്തില്‍ ആര്‍ബിട്രേറ്ററുടെ ഉത്തരവാദിത്വം നിര്‍വ്വഹിക്കേണ്ട ചുമതലയേ തനിക്കുള്ളൂ. എല്ലാ വിവരവും വെച്ച് സര്‍ക്കാരിന് കത്ത് അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.