സ്വന്തം പേരിലുള്ള ഒരു കോടി രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിനായി മറ്റൊരാളെ കൊലപ്പെടുത്തി; താൻ മരിച്ചെന്ന് വരുത്തി തീർത്ത യുവാവ് പിടിയിൽ; കൂട്ടു നിന്ന രണ്ട് സുഹൃത്തുക്കളും അറസ്റ്റിൽ
തമിഴ്നാട് അയനാവരം സ്വദേശിയായ സുരേഷ് ഹരികൃഷ്ണനാണ് ലൈഫ് ഇൻഷുറൻസ് പോളിസി വഴി ഒരു കോടി രൂപ തട്ടിയെടുക്കാൻ സ്വന്തം മരണം വ്യാജമായി ആസൂത്രണം ചെയ്തത്. ഇതിനായി സുരേഷ് തന്റെ രണ്ട് സുഹൃത്തുക്കളോടൊപ്പം. തന്റെ പ്രായത്തിനും ശരീരത്തിനും സമാനമായ ഒരു പുരുഷനെ തിരഞ്ഞ് കണ്ടെത്തി.
പത്ത് വർഷം മുമ്പ് സുരേഷിന് പരിചയമുണ്ടായിരുന്ന ദില്ലിബാബുവിനെയാണ് മൂവരും ചേർന്ന് കണ്ടെത്തിയത്. തുടർന്ന് ദില്ലിബാബുവും വീട്ടുകാരുമായി സുരേഷ് പരിചയം പുതുക്കി അവരെ പതിവായി സന്ദർശിക്കുകയും ചെയ്തു.
സെപ്തംബർ 13ന് ഡില്ലിബാബുവിനെ തന്റെ സുഹൃത്തുക്കൾക്കൊപ്പം പുതുച്ചേരിയിലേക്ക് കൊണ്ടുപോയി.
സെപ്തംബർ 15ന് രാത്രി മദ്യലഹരിയിലായിരുന്ന ദില്ലിബാബുവിനെ സുരേഷ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം താൽക്കാലികമായി ഉണ്ടാക്കിയ കുടിലിലേക്ക് മാറ്റി അതിന് തീയിട്ടു.
ഒളിവിൽ പോയ സുരേഷ്, ഈ അപകടത്തിൽ മരിച്ചെന്ന് വിശ്വസിച്ച വീട്ടുകാർ അന്ത്യകർമങ്ങളും നടത്തി.
അതേസമയം, മകനെ കാണാനില്ലെന്ന് കാണിച്ച് ദില്ലിബാബുവിന്റെ അമ്മ ലീലാവതി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
അന്വേഷണത്തിൽ സുരേഷ് മരിച്ച ദിവസം തന്നെയാണ് സുരേഷിനൊപ്പം ദില്ലിബാബു പുറത്ത് പോയതെന്ന് പോലീസ് കണ്ടെത്തി. കത്തിനശിച്ച കുടിലിനു സമീപം സുരേഷിന്റെ സുഹൃത്തുക്കളുടെ ഫോൺ സിഗ്നലുകൾ സജീവമായിരുന്നു എന്ന് കണ്ടെത്തിയ പോലീസ് അവരെ ചോദ്യം ചെയ്തതോടെ സുരേഷ് ജീവനോടെ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലിൽ സുരേഷും സുഹൃത്ത് കീർത്തി രാജനും ദില്ലിബാബുവിനെ തങ്ങൾ കൊല ചെയ്തെന്ന് സമ്മതിച്ചു. തിങ്കളാഴ്ച പ്രതികളെ പോലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.