മുസ്ലിം ലീഗ് നേതാവിനെ പട്ടാപ്പകല്‍ മുഖംമൂടി ധരിച്ച് ബൈകിലെത്തി വധിക്കാന്‍ ശ്രമിച്ചെന്ന കേസിൽ എസ്ഡിപിഐ പ്രവര്ത്തകൻ അറസ്റ്റിൽ
കാസര്‍കോട്:മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത് ജെനറല്‍ സെക്രടറിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ കല്ലങ്കൈയിലെ സിദ്ദീഖ് ബേക്കലിനെ (52) പട്ടാപ്പകല്‍ മുഖംമൂടി ധരിച്ച് ബൈകിലെത്തി വധിക്കാന്‍ ശ്രമിച്ചെന്ന കേസിൽ സജീവ എസ്ഡിപിഐ പ്രവര്ത്തകൻ അറസ്റ്റിലായി. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ എ അബ്ദുല്ല (32) ആണ് അറസ്റ്റിലായത്. അക്രമത്തിൽ നേരിട്ട് പങ്കാളിയായ കൂട്ട് പ്രതിക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കിയതായും അക്രമം നടത്തുമ്പോൾ പ്രതികൾ ധരിച്ചതെന്ന് കരുതുന്ന കറുത്ത വസ്ത്രങ്ങളും മുഖംമൂടിയും കണ്ടെടുത്തതായും ടൗൺ പൊലീസ് അറിയിച്ചു.
അറസ്റ്റിലായ എസ്ഡിപിഐ പ്രവർത്തകനെ റിമാൻഡ് ചെയ്ത് സബ് ജയിലിലടച്ചു. ഇക്കഴിഞ്ഞ ഡിസംബർ 24ന് ഞായറാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കറുത്ത പാന്റും, കറുത്ത ടീഷര്‍ടും, കറുത്ത മുഖംമൂടിയുമണിഞ്ഞ് ബൈകിലെത്തിയ രണ്ടംഗസംഘം കല്ലങ്കൈ എൽ പി സ്കൂളിന് സമീപം വെച്ച് സിദ്ദീഖ് ഓടിച്ചുവന്ന ബൈകിന് മുന്നില്‍ചാടി കത്തി, ഇരുമ്പ് ദണ്ഡ് എന്നിവ ഉപയോഗിച്ച് അക്രമിച്ചുവെന്നാണ് കേസ്.
കാലിനും പുറത്തും സിദ്ദീഖിന് ഇരുമ്പുദണ്ഡ് കൊണ്ടുള്ള അടിയേറ്റിരുന്നു. ഇരുമ്പുദണ്ഡ് പിടിച്ചുവാങ്ങി പ്രതിരോധിച്ചതോടെ സംഘം ഓടി രക്ഷപ്പെടുകയും, സമീപത്ത് നിര്‍ത്തിയിട്ട ബൈകില്‍ കയറി കടന്നു കളയുകയുമായിരുന്നുവെന്നുമാണ് സിദ്ദീഖ് പൊലീസിൽ മൊഴി നൽകിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഭവസ്ഥലത്ത് നിന്ന് ഇരുമ്പുദണ്ഡ് കണ്ടെടുത്തിരുന്നു.
സംഭവദിവസം രാവിലെ 10.30ന് മൊഗ്രാല്‍ പുത്തൂര്‍ അര്‍ജാലിലെ ഒരുവീട്ടില്‍ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സിദ്ദീഖ് ഉച്ചയ്ക്ക് ഒന്നര മണിയോടെ വീട്ടിലേക്ക് തിരിച്ചുവരും വഴിയാണ് അക്രമം നടന്നത്. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായതില്‍ അടുത്തിടെ എസ്ഡിപിഐയുടെ പഞ്ചായത് മെമ്പര്‍ രാജിവെച്ചതുമായി ബന്ധപ്പെട്ടുള്ള വിരോധമാണ് ആക്രമത്തിന് കാരണമെന്നാണ് സംശയം. പോപുലര്‍ ഫ്രണ്ട്, എസ്ഡിപിഐ സംഘടനകള്‍ക്കെതിരെ ആശയപരമായി സാമൂഹ്യ മാധ്യമങ്ങളിലും പൊതുമണ്ഡലത്തിലും ശക്തമായി എതിര്‍ത്തു വന്നിരുന്ന സിദ്ദീഖിനെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു അക്രമണം നടന്നതെന്നാണ് ലീഗ് നേതൃത്വം ആരോപിക്കുന്നത്.
ആളെ തിരിച്ചറിയാതിരിക്കാനാണ് അക്രമിസംഘം മുഖംമൂടി അണിഞ്ഞതെന്നും നാട്ടിലുള്ളവരുടെ ഒത്താശയോടെ പുറത്തുള്ളവരാണ് അക്രമം നടത്തിയതെന്ന് സംശയിക്കുന്നതായും സിദ്ദീഖ് വ്യക്തമാക്കിയിരുന്നു. പ്രതികള്‍ രക്ഷപ്പെട്ട സ്ഥലത്ത് നിന്നും പൊലീസിന് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതും പ്രതികളിലേക്ക് എത്താൻ സഹായകമായി. സിസിടിവിയിൽ ഹെൽമെറ്റ് ധരിച്ച അക്രമികളും ബൈകും വ്യക്തമായി പതിഞ്ഞിരുന്നു.
അക്രമികൾ എത്തിയ ബൈകും തിരിച്ചറിഞ്ഞിട്ടുണ്ട്. അക്രമികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കാസർകോട് എംഎൽഎ എൻ എ നെല്ലിക്കുന്ന് നേരത്തെ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. അക്രമത്തിന് പിന്നിൽ ഗൂഡാലോചന ഉണ്ടോ എന്നുള്ള കാര്യങ്ങളടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. കാസർകോട് ടൗൺ പൊലീസ് സിഐ അജിത് കുമാറിൻ്റെ നേതൃത്വത്തിൽ എസ്ഐ അഖിൽ, എസ്ഐ വിനോദ് എന്നിവർ ചേർന്നാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.