ജ്വല്ലറിയിൽ സ്വർണാഭരണങ്ങൾ കുറഞ്ഞുവരുന്നു; സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സ്ഥാപന ഉടമ ഒന്നു ഞെട്ടി
കന്യാകുമാരി മാർത്താണ്ഡത്ത് ജ്വല്ലറിയിൽ നിന്ന് 54 പവൻ സ്വർണ്ണാഭരണങ്ങളും ആറ് കിലോ വെള്ളി ആഭരണങ്ങളും മോഷണം നടത്തിയെന്ന കേസിൽ വനിതാ ജീവനക്കാർ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിലായി. അരുമന സ്വദേശിയായ അനീഷ് (29), പമ്മം സ്വദേശിയായ ശാലിനി. പയണം സ്വദേശിയായ അബിഷ എന്നിവരെയാണ് മാർത്താണ്ഡം പൊലീസ് പിടികൂടിയത്. ജ്വല്ലറിയിൽ സ്വർണാഭരണങ്ങൾ കുറവാണെന്ന സംശയത്തെ തുടർന്ന് മനോജർ സ്ഥാപനത്തിലെ ജീവനക്കാർ അറിയാതെ സ്വർണ്ണാഭരണങ്ങൾ പരിശോധിച്ചപ്പോഴാണ് സ്വർണാഭരണങ്ങളും വെള്ളിയാഭരണങ്ങളും നഷ്ടപ്പെട്ടതായി വ്യക്തമായത്. തുടർന്ന് സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സെയിൽസ്മാനായി ജോലി ചെയ്തിരുന്ന അനീഷ് സ്വർണ്ണാഭരണങ്ങൾ മാറ്റുന്നത് കണ്ടു. പിന്നീട് നടത്തിയ അന്വേഷണത്തിൽ അനീഷ് അടുത്തിടെ വിലകൂടിയ ഇരുചക്ര വാഹനം വാങ്ങിയതായും ആഡംബര വീട് നിർമ്മിച്ചതായും കണ്ടെത്തി. ഇതേ തുടർന്ന് സ്ഥാപന ഉടമ മാർത്താണ്ഡം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ചോദ്യം ചെയ്യലിൽ സ്ഥാപനത്തിലെ രണ്ടു സ്ത്രീ ജീവനക്കാരുടെ സഹായത്തോടെയാണ് സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചതെന്ന് മൊഴി നൽകി. ശാലിനി. അബിഷ എന്നിവരാണ് അനീഷിനെ സഹായിച്ചത്. സ്റ്റോക്ക് ഉള്ളത് പോലെ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തുന്നതാണ് സ്ത്രീ ജീവനക്കാരികൾ ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു. മൂന്ന് പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 50 ലധികം ജീവനക്കാർ ജോലി ചെയ്യുന്ന സ്ഥാപനത്തിലാണ് സംഭവം നടന്നത്.