ഷഹാനയുടെ മരണത്തിൽ പ്രതികൾക്ക് രക്ഷപ്പെടാൻ പൊലീസ് സഹായം ചെയ്തെന്ന് സി.ഐയുടെ റിപ്പോർട്ട്
തിരുവനന്തപുരം: തിരുവല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ ഷഹാനയുടെ മരണത്തിൽ പ്രതികളായവർക്ക് രക്ഷപ്പെടാൻ പൊലീസ് സഹായം ചെയ്തെന്ന് സി.ഐയുടെ റിപ്പോർട്ട്. കടയ്ക്കൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പ്രതികൾക്ക് വിവരങ്ങൾ ചോർത്തിനൽകിയെന്നും റിപ്പോർട്ടിലുണ്ട്. ഇയാൾക്കെതിരെ നടപടി വേണമെന്നും സി.ഐയുടെ റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
ഷഹാനയുടെ മരണത്തിന് പിന്നാലെ ഭർത്താവ് നൗഫലും ഭർതൃമാതാവും ഒളിവിൽ പോയിരുന്നു. നൗഫലിന്റെ സഹോദരന്റെ ഭാര്യയുടെ വീട്ടിലായിരുന്നു ആദ്യം ഒളിവിൽ പോയത്. അന്വേഷണം ഇവരിലേക്ക് നീങ്ങിയപ്പോൾ കടയ്ക്കൽ സ്റ്റേഷനിലെ സി.പി.ഒ വിവരങ്ങൾ ചോർത്തിനൽകുകയായിരുന്നു. നൗഫലും മാതാവും ഇപ്പോൾ കേരളത്തിന് പുറത്താണുള്ളത് എന്നാണ് പൊലീസ് നിഗമനം.
പ്രതികൾക്ക് രക്ഷപ്പെടാൻ പൊലീസ് സഹായം ചെയ്തെന്ന് ഷഹാനയുടെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു. ഇത് ശരിവെക്കുന്നതാണ് സി.ഐയുടെ റിപ്പോർട്ട്.