സമസ്തയുടെ ആശയങ്ങൾക്ക് വിരുദ്ധമായതൊന്നും പാടില്ല; സമസ്ത-സി.ഐ.സി തർക്കത്തിന് വിരാമമാകുന്നു
കോഴിക്കോട്: ഏറെ കാലം നീണ്ടു നിന്ന കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസും സമസ്തയും തമ്മിലുള്ള തർക്കത്തിന് വിരാമമാകുന്നു. വാഫി വാഫിയ്യ കോഴ്സുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സമസ്ത മുന്നോട്ടുവെച്ച നിർദേശങ്ങൾ സി.ഐ.സി സെനറ്റ് പൂർണമായി അംഗീകരിച്ചതോടെയാണ് ഭിന്നതകൾക്ക് പരിഹാരമായത്. സെനറ്റിൻ്റെ തീരുമാനം ഉടൻ തന്നെ ചേരുന്ന സമസ്ത യോഗം ചർച്ച ചെയ്യുകയും ചെയ്യും.
മുസ്ലിം ലീഗ് നേതാക്കളുടെ മധ്യസ്ഥതയിൽ പല തവണ നടത്തിയ ചർച്ചകളുടെ ഫലമായാണ് ഇപ്പോൾ തർക്കത്തിന് അവസാനമായിരിക്കുന്നത്. വാഫി, വാഫിയ സംവിധാനം പൂർണമായും സമസ്തയുടെ ഉപദേശ, നിയന്ത്രണങ്ങൾക്കനുസരിച്ചായിരിക്കും പ്രവർത്തിക്കുക എന്നതുൾപ്പടെയുള്ള നിർണായക നിർദേശങ്ങളാണ് സമസ്ത മുന്നോട്ടുവെച്ചത്. തർക്കത്തിന് അന്ത്യമായതോടെ സി.ഐ.സി ഭരണ സമിതിയിലേക്ക് സമസ്തയുടെ നോമിനികളെ ഉടൻ ചേരാനിരിക്കുന്ന സമസ്ത മുഷാവറ യോഗത്തിൽ തീരുമാനിക്കും.
സമസ്തയുമായി ചേർന്ന് നിൽക്കുന്ന വിവിധ ഇസ്ലാമിക് കോളേജുകളുടെ കൂട്ടായ്മയാണ് സി.ഐ.സി. സംഘടന സമസ്തക്ക് വിപരീതമായി പ്രവർത്തിക്കുന്നു എന്ന് വിമർശനം വന്നതോടെയാണ് തർക്കങ്ങൾക്ക് തുടക്കമായത്. പിന്നീട് സി.ഐ.സി ജനറൽ സെക്രട്ടറിയായിരുന്ന ഹക്കീം ഫൈസി ആദൃശ്ശേരിയെ സമസ്തയിൽ നിന്ന് പുറത്താക്കിക്കൊണ്ട് കടുത്ത നടപടിയുമുണ്ടായി.
സമസ്തയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ സി.ഐ.സി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ഹക്കീം ഫൈസി ആദൃശ്ശേരിയെ മാറ്റി നിർത്തുകയും പകരം ഹബീബുള്ള ഫൈസിയെ നിയോഗിക്കുകയും ചെയ്തു. പിന്നീട് സി.ഐ.സി പ്രസിഡൻ്റായ സാദിക്കലി തങ്ങൾ തീരുമാനങ്ങൾ സമസ്തയെ അറിയിച്ചെങ്കിലും സമസ്തയെ പരോക്ഷമായി കുറ്റപ്പെടുത്തി എന്ന് പറഞ്ഞു സമസ്ത നേതാക്കൾ സാദിഖലി തങ്ങളുടെ തീരുമാനങ്ങളെ വിമർശിക്കുകയും ചെയ്തു.
സാദിഖലി തങ്ങളെ കൂടി സമസ്ത നേതാക്കൾ കുറ്റപ്പെടുത്താൻ തുടങ്ങിയതോടെ മുസ്ലിം ലീഗുമായുള്ള ബന്ധത്തെയും ഇത് ബാധിച്ചു. പിന്നീട് പല തലങ്ങളിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് ഇപ്പോൾ സി.ഐ.സി സെനറ്റ് യോഗം ചേർന്ന് സമസ്തയുടെ നിർദേശങ്ങൾ അംഗീകരിക്കുകയും തർക്കത്തിന് പരിഹാരമാകുകയും ചെയ്തത്.
സി.ഐ.സിയുടെ കീഴിലുള്ള കോളേജുകളിലെ വാഫി, വാഫിയ കോഴ്സുകൾ സമസ്ത നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുക എന്നതാണ് സമസ്ത മുന്നോട്ടുവെച്ച നിർദേശങ്ങളിൽ പ്രധാനപ്പെട്ടത്. അക്കാദമിക കാര്യങ്ങളിലും സമസ്തയുടെ നിർദേശങ്ങൾ നടപ്പിലാക്കുകയും അതിനായി സമസ്ത നിയോഗിക്കുന്ന സമിതിയുമായി സി.ഐ.സി സ്ഥാപനങ്ങൾ സഹകരിക്കുകയും വേണമെന്നും സമസ്ത മുന്നോട്ടുവെച്ച തർക്ക പരിഹാര നിർദേശങ്ങളിൽ പറയുന്നു.
ഏറ്റവും ഒടുവിലായി സമസ്തയുടെ ആശയങ്ങൾക്ക് വിരുദ്ധമായതൊന്നും സി.ഐ.സിയുടെ ഭരണഘടനയിൽ പാടില്ലെന്നും സമസ്ത മുന്നോട്ടുവെച്ച നിർദേശങ്ങളിലുണ്ട്.