തമിഴ് നാട്ടിലെ ഫാക്ടറിയിൽ അമോണിയ വാതക ചോർച്ച; നിരവധി പേർ ആശുപത്രിയിൽ
ചെന്നൈ: തമിഴ്നാട്ടിലെ രാസവള ഫാക്ടറിയിൽ അമോണിയ വാതക ചോർച്ച, ശ്വാസ തടസമടക്കമുള്ള അസ്വസ്ഥതയെ തുടർന്ന് നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി കടലിൽ നിന്ന് എണ്ണൂരിലെ സ്വകാര്യ വള കമ്പനിയുടെ ഫാക്ടറിയിലേക്കുള്ള പൈപ്പ് ലൈനിലാണ് അമോണിയ വാതക ചോർച്ചയുണ്ടായത്. ഉറങ്ങിക്കിടന്നിരുന്ന പെരിയകുപ്പം, ചിന്നക്കുപ്പം പ്രദേശങ്ങളിലെ ജനങ്ങൾ പരിഭ്രാന്തരായി വീട് വിട്ടോടി. വിവരത്തെ തുടർന്ന് താമസിയാതെ, പൊലീസും ജില്ലാ ഭരണകൂടവും പരിസരവാസികളെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റാൻ ആംബുലൻസുകളും പൊതുഗതാഗതവും ഏർപ്പെടുത്തി. ചോർച്ച സംഭവിച്ചപ്പോൾ തന്നെ കമ്പനി അധികൃതർ പരിഹാരത്തിനായി ശ്രമിച്ചിരുന്നു. ബുധനാഴ്ച പുലർച്ചേ വാതക ചോർച്ച നിയന്ത്രണവിധേയമാക്കിയെങ്കിലും അന്തരീക്ഷ വായുവിലും കടലിലും അമോണിയയുടെ അളവ് അപകടകരമായ നിലയിലേക്ക് ഉയർന്നിരുന്നു. വാതക ചോർച്ചയെ തുടർന്ന് 12 പ്രദേശവാസികളെ സ്റ്റാൻലി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അവരുടെ നില തൃപ്തികരമാണെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. മറ്റു പലരെയും അർധരാത്രിയോടെ കമ്മ്യൂണിറ്റി ഹാളിലേക്കും മറ്റിടങ്ങളിലേക്കും മാറ്റിയിരുന്നു. രാസവളങ്ങൾ നിർമ്മിക്കുന്ന കോറോമാണ്ടൽ ഇന്റർനാഷണൽ ലിമിറ്റഡ് കമ്പനിയുടെ ഫാക്ടറിയിലാണ് സംഭവം.