കാസർകോട് /തുരുത്തി: കാസർകോട് നഗരസഭയിലെ പതിനാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന സർക്കാറിന്റെ പുറമ്പോക്ക് ഭൂമി കയ്യേറി മുസ്ലിം ലീഗ് ഗ്രൗണ്ട് നിർമ്മാണത്തിന് ഒരുങ്ങുന്നതയി ആരോപണം. നഗരസഭ ഭരണത്തിൻ്റെയും വാർഡ് കൗൺസിലറുടെയും ഒത്താശയോടെ സ്വകാര്യ വ്യക്തി ഭൂമി ദാനം ചെയ്തതാണെന്ന് പറഞ്ഞാണ് പുറമ്പോക്ക് ഭൂമി കയറിയിരിക്കുന്നതയി ആക്ഷേപം ഉയരുന്നത്. ഓരോ പ്രദേശത്തും സ്വാധീനമുള്ള രാഷ്ട്രീയപാർട്ടികൾ അവരവരുടെ പേരിൽ ഗ്രൗണ്ടുകളും മറ്റും നിർമ്മിച്ചു തുടങ്ങിയാൽ നാടിൻറെ സമാധാന അന്തരീക്ഷത്തിന് കോട്ടം തട്ടും എന്നാണ് പറയപ്പെടുന്നത്. പ്രദേശവാസികളെ തെറ്റിദ്ധരിപ്പിച്ചു വഞ്ചന പരമായ നിലപാടാണ് പ്രാദേശിക മുസ്ലിംലീഗ് നേതാക്കൾ കൈക്കൊണ്ടതൊന്നും പറയപ്പെടുന്നു. അതേസമയം ഗ്രൗണ്ട് നിർമ്മാണത്തിന് വേണ്ടി ഭൂമി നിരപ്പാക്കിയപ്പോഴുള്ള മണ്ണും മാലിന്യവും തൊട്ടടുത്തുള്ള വടക്കേപുഴയിൽ തള്ളി പുഴ നികത്തിയതിലുള്ള പ്രതിഷേധവും പ്രദേശവാസികൾ ഉണ്ട്. അധികാരത്തിന്റെ മറവിൽ പാർട്ടിയുടെ പേരിൽ ഗ്രൗണ്ട് നിർമിക്കുന്നതിന് പകരം പ്രസ്തുത പുറമ്പോക്ക് ഭൂമി നഗരസഭ ഏറ്റെടുത്ത് ഗ്രൗണ്ട് നിർമ്മാണം നടത്തണമെന്നും ഗ്രൗണ്ടിൻ്റെ ചുമതല തുരുത്തിയിലെ സാംസ്കാരിക രംഗത്തെ ക്ലബ്ബുകളെ ഏൽപ്പിക്കുകയാണ് ചെയ്യേണ്ടതെന്നും അല്ലാതെ ഓരോ പാർട്ടികൾ കയ്യേറി ഗ്രൗണ്ടുകൾ നിർമ്മിച്ചാൽ നാളെ ഇതിന് മറവിൽ വ്യാപകമായ കയ്യേറ്റങ്ങൾ നടക്കുമെന്നും പറയപ്പെടുന്നു.