അരിത ബാബുവിന് അശ്ലീല ദൃശ്യങ്ങൾ അയച്ച സംഭവം; മലപ്പുറം സ്വദേശി അറസ്റ്റിൽ
ആലപ്പുഴ: യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബുവിന് അശ്ലീല ദൃശ്യങ്ങൾ അയച്ച സംഭവത്തിൽ പ്രവാസി അറസ്റ്റിൽ. മലപ്പുറം അമരമ്പലം തെക്ക് മാമ്പൊയിൽ ഏലാട്ട് പറമ്പിൽ ഷമീറിനെയാണ് (35) കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. മൊബൈൽ ഫോൺ വഴി വീഡിയോ കോൾ വിളിക്കുകയും അശ്ലീല ദൃശ്യങ്ങൾ അയയ്ക്കുകയുമാണ് പ്രതി ചെയ്തത്. സംഭവത്തെ കുറിച്ച് അരിത ബാബു തന്നെയാണ് സോഷ്യൽ മീഡിയ വഴി അറിയിച്ചത്.
ഖത്തറിൽ ജോലി ചെയ്തു വന്നിരുന്ന ഇയാളെ കമ്പനി അധികൃതർ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കായംകുളം പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ആൺ, പെൺ വ്യത്യാസമില്ലാതെ സമാന സാഹചര്യത്തിലൂടെ കടന്നുപോകുന്ന എല്ലാവർക്കുമായാണ് പരാതി നൽകിയതെന്ന് അരിത ബാബു പ്രതികരിച്ചു. പ്രതി സിപിഎമ്മുകാരനാണെന്നാണ് മലപ്പുറത്തെ പാർട്ടി അനുഭാവികളിൽ നിന്നും അറിയാൻ സാധിച്ചത്. ഇങ്ങനെ ചെയ്തതിന് പിന്നിൽ രാഷ്ട്രീയമുണ്ടോ എന്ന കാര്യം അറിയില്ലെന്നും അരിത ബാബു പറഞ്ഞു.
കായംകുളം ഡിവൈഎസ്പി ഓഫീസിൽ നേരിട്ട് എത്തിയാണ് അരിത പരാതി നൽകിയത്. ഒരു പെൺകുട്ടിക്കെതിരെയും ഇയാൾ ഇത്തരത്തിൽ പ്രവർത്തിക്കാൻ പാടില്ലെന്നും അതിനാലാണ് പരാതി നൽകിയതെന്നും അരിത നേരത്തെ പറഞ്ഞിരുന്നു. ഫോണിലേക്ക് വാട്സാപ്പ് കോൾ വഴിയാണ് അശ്ലീല സന്ദേശം അയച്ചത്. വിളിക്കുന്നത് ആരാണെന്നു ചോദിച്ചപ്പോൾ പ്രതികരിക്കാതെ വിഡിയോ കോൾ ആവർത്തിക്കുകയായിരുന്നെന്ന് അരിത പറയുന്നു.
വിളിക്കുന്നയാളുടെ മുഖം ഫോൺ ക്യാമറയിൽനിന്ന് മറച്ചു വിളി തുടർന്നു. വിളിച്ചയാളുടെ ഫോൺ നമ്പർ സുഹൃത്തുക്കൾക്ക് കൈമാറിയെന്നും അവർ വിളിച്ചപ്പോൾ ആളുടെ മുഖം പതിഞ്ഞുവെന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ അരിത വ്യക്തമാക്കിയിരുന്നു.