മന്ത്രവാദം ഗ്രാമത്തിൽ രോഗങ്ങൾക്കും മരണത്തിനും ഇടയാക്കും; ദമ്പതികളെയും പേരക്കുട്ടിയേയും മക്കളും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തി
മുംബയ്: വയോധികനെയും ഭാര്യയേയും പേരക്കുട്ടിയേയും മക്കളും നാട്ടുകാരും ചേർന്ന് കൊലപ്പെടുത്തി.മന്ത്രവാദമുണ്ടെന്ന സംശയത്തെത്തുടർന്നാണ് അരും കൊലകൾ നടന്നതെന്നാണ് റിപ്പോർട്ടുകൾ. മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തിൽ ഡിസംബർ ആറിനായിരുന്നു സംഭവം.
കത്തിയും ചുറ്റികയും ഉപയോഗിച്ചാണ് കൊലപാതകങ്ങൾ നടത്തിയതെന്ന് പൊലീസ് അറിയിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് ദമ്പതികളുടെ മകനാണ് ആദ്യം പരാതി നൽകിയത്. മന്ത്രവാദത്തിൽ വയോധികനായ ദേവു കുമോട്ടിയ്ക്ക് പങ്കുണ്ടെന്ന് ഗ്രാമവാസികൾ സംശയിക്കുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൂന്ന് ആൺമക്കളും മരുമകനും മറ്റ് അഞ്ച് പേരും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി.
ദേവു കുമോട്ടി മന്ത്രവാദം നടത്തുന്നതിൽ മക്കൾക്കും ബന്ധുക്കൾക്കും അയൽവാസികൾക്കുമൊക്കെ കടുത്ത നീരസമുണ്ടായിരുന്നു. മന്ത്രവാദം ഗ്രാമത്തിൽ രോഗങ്ങൾക്കും മരണത്തിനും ഇടയാക്കുമെന്നായിരുന്നു അവർ വിശ്വസിച്ചിരുന്നത്. തുടർന്ന് ദേവു കുമ്മോട്ടിയേയും ഭാര്യയേയും “ഇല്ലാതാക്കാൻ” പ്രതികൾ തീരുമാനിക്കുകയായിരുന്നു.
ദമ്പതികളെ ആക്രമിക്കുന്ന സമയത്ത് പത്ത് വയസുകാരിയായ പേരക്കുട്ടിയും അവിടെ ഉണ്ടായിരുന്നു. കുട്ടി ഇത് ആരോടെങ്കിലും പറയുമോയെന്ന് പ്രതികൾ ഭയന്നിരുന്നു. തുടർന്ന് ഉറങ്ങുന്ന സമയത്ത് കുട്ടിയേയും കൊലപ്പെടുത്തി. കൊല്ലപ്പെട്ടവർക്ക് ക്യാൻസർ അടക്കമുള്ള രോഗങ്ങൾ ഉണ്ടായിരുന്നെന്ന് പൊലീസ് അറിയിച്ചു. ഒൻപത് പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.