മദ്യലഹരിയിൽ യുവാവിനെ കുത്തിക്കൊന്നു
മംഗളൂരു: മദ്യലഹരിയിൽ യുവാവിനെ കുത്തിക്കൊന്നു. സോമേശ്വർ സരസ്വതി കോളനിയിൽ താമസിക്കുന്ന വരുൺ (28) ആണ് മരിച്ചത്. പ്രദേശത്തെ സൂരജ് എന്നയാളാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. ബുധനാഴ്ച രാത്രി ഏഴരയോടെ മുനിസിപ്പൽ കൗൺസിൽ പരിധിയിലെ സരസ്വതി കോളനിയിൽ വച്ചാണ് ദാരുണമായ കൊലപാതകം നടന്നത്. കോല്യ ജോയ്ലാൻഡ് സ്കൂളിന് സമീപം മദ്യപിക്കുകയായിരുന്ന സൂരജും സുഹൃത്തുക്കളും നടന്നവരികയായിരുന്ന വരുണിനെ തടഞ്ഞു നിർത്തി വാക്കേറ്റം നടത്തുകയായിരുന്നു. തർക്കം ചൂടേറിയതോടെ പ്രകോപിതനായ സൂരജ് വരുണിന്റെ നെഞ്ചിൽ കയ്യിൽ കരുതിയ കത്തി കൊണ്ട് കുത്തിപ്പരിക്കേൽപിച്ചു. തടയാൻ ചെന്ന മുൻ സോമേശ്വർ ഗ്രാമപഞ്ചായത്ത് അംഗം രവിരാജിനും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ വരുൺ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് മുമ്പ് തന്നെ മരിച്ചു. സൂരജും വരുണും തമ്മിൽ നേരത്തെ പ്രശ്നങ്ങളുണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഡിസംബർ 27 ന് മുനിസിപ്പൽ കൗൺസിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കൊല നടന്നത്. രാഷ്ട്രീയ പ്രശ്നമാണോ കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.