കൂടുതൽ പണം ആവശ്യപ്പെട്ട് ഭർതൃവീട്ടുകാരുടെ പീഡനം; മുഹസിനയുടെ മരണത്തിൽ ദുരൂഹത;പരാതിയുമായി പിതാവ്
കാസർകോട്: മുഹസിനയുടെ മരണം കൊലപാതകമാണെന്നു ആരോപിച്ച് പിതാവ് പള്ളിക്കര
കീക്കാൻ സ്വദേശി എൻ.പി മുഹമ്മദ്. ഭർത്താവും ഭർത്യവീട്ടുകാരും കൂടുതൽ പണം ആവശ്യപ്പെട്ട്
മകളെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും ബേക്കൽ ഡിവൈ.എസ്.പി സി.കെ.സുനിൽ
കുമാറിനു നൽകി പരാതിയിൽ പറയുന്നു. ഇക്കഴിഞ്ഞ അഞ്ചിനാണ് മുഹ്സിനയെ
കരിവേടകത്തെ തവനത്ത് ഹൗസിലെ ഭർതൃവീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ
ബന്തടുക്കയിലെ സ്വകാര്യ ആശുപത്രിയിലും. പിന്നീട് കാസർകോട് ജനറൽ ആശുപത്രിയിൽ
എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംശയത്തെ തുടർന്ന് പരിയാരം മെഡിക്കൽ
കോളേജ് ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം നടന്നത്. സംഭവത്തിൽ ബേഡകം പൊലീസ്
കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് മകളുടെ മരണത്തിൽ സംശയമുണ്ടെന്നു കാണിച്ച്
പിതാവ് ഡിവൈ.എസ്.പിക്കു പരാതി നൽകിയത്. ഭർത്താവും ഭർതൃവീട്ടുകാരും കൂടുതൽ പണം
ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും നാലാം തീയ്യതി മകൾ വീട്ടിലേയ്ക്കു വിളിച്ച്
വീട്ടിലേയ്ക്ക് കൂട്ടുകൊണ്ടുപോകണമെന്നും ജീവനു ഭീഷണിയുണ്ടെന്നും പറഞ്ഞതായി മുഹമ്മദ്
പറയുന്നു. ഭയക്കേണ്ടതില്ലെന്നും അങ്ങോട്ടു വരാമെന്നും ആശ്വസിപ്പിച്ചിരുന്നുവെന്നും
പിറ്റേദിവസം മുഹ്സീന ആത്മഹത്യയ്ക്കു ശ്രമിച്ചുവെന്നും വീട്ടുകാർ അറിയിച്ചതായും
പരാതിയിൽ പറയുന്നു. കല്യാണ സമയത്ത് 20 പവൻ സ്വർണ്ണം നൽകിയിരുന്നുവെന്നും ആ
സമയത്ത് മകളുടെ ഭർത്താവിനു വിദേശത്തായിരുന്നു ജോലിയെന്നും പിന്നീട് യാതൊരു
കാരണവും ഇല്ലാതെ നാട്ടിലേയ്ക്ക് തന്നെ തിരിച്ചെത്തിയെന്നും അതിനു ശേഷം പണം
ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിച്ചിരുന്നതായും പരാതിയിൽ പറഞ്ഞു.