കണ്ണൂരിൽ വൻ ലഹരി വേട്ട;പ്രധാന കണ്ണികളായ മൂന്നു യുവാക്കൾ പിടിയിൽ
കണ്ണൂർ: കണ്ണൂർ ജില്ലയുടെ മലയോര മേഖലകളിൽ വൻ ലഹരി വേട്ട. ഇരിക്കൂറിലും ചെറുപുഴയിലുമായി മൂന്ന യുവാക്കൾ അറസ്റ്റിലായി. ബുധനാഴ്ച വൈകുന്നേരം 4 മണിയോടെ ഇരിക്കൂർ പെരുവളത്ത്പറമ്പിൽ നടത്തിയ വാഹനപരിശോധനയിലാണ് 4.10 ഗ്രാം എം.ഡി.എം.എയുമായി കുത്തുപറമ്പ് മെരുവമ്പായി സ്വദേശി കണ്ടൻകുന്ന് വീട്ടിൽ പി.അഫ്ത്നാസ്(29), കുത്തുപറമ്പ് മാങ്ങാട്ടിടം സ്വദേശി സി.പി.ഖാലിദ് (35) എന്നിവരെ പോലീസ് പിടികൂടിയത്. ഇവർ സഞ്ചരിച്ച സ്വിഫ്റ്റ് കാറും പൊലീസ് പിടികൂടി. ഇരിക്കൂർ എസ്.ഐ മുഹമ്മദ് നജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.എസ് ഐ സത്യനാഥൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രിയേഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. ബുധനാഴ്ച ഉച്ചക്ക് 1.10 നാണ് ചെറുപുഴയിൽ 540 ഗ്രാം കഞ്ചാവുമായി അലക്കോട് തേർത്തല്ലി സ്വദേശി കിഴക്കുമ്പിൽ ഷോബിൻ സണ്ണി(40)നെ പാടിച്ചാൽ അയ്യപ്പൻ ക്ഷേത്രത്തിനു സമീപത്തുവെച്ച് ചെറുപുഴ എസ്.ഐ എം.പി.ഷാജി അറസ്റ്റ് ചെയ്തത്. റൂറൽ ജില്ലാ പൊലീസ് മേധാവി എം. ഹേമലതക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നർകോട്ടിക് സെൽ ഡി.വൈ.എസ്.പി വി.രമേശന്റെ മേൽനോട്ടത്തിൽ റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. കണ്ണൂർ ജില്ലയിലെ പ്രധാന മയക്കു മരുന്ന് വിൽപ്പനക്കാരാണ് മൂന്നുപേരുമെന്ന് പോലീസ് പറഞ്ഞു.