ചരിത്രത്തിൽ ഒരു മുഖ്യമന്ത്രിയും മന്ത്രിമാരും 44 ദിവസം ഇങ്ങനെ മാറിനിന്നിട്ടുണ്ടോ; കേരളം നാഥനില്ലാ കളരിയായി:വി.ഡി. സതീശൻ
ന്യുഡൽഹി: കേരളം വൻ സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും യാത്രയ്ക്ക് പോയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളം ഇത്രയും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ധനകാര്യമന്ത്രി എങ്കിലും തലസ്ഥാനത്ത് ഉണ്ടാകേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പെൻഷനും ശമ്പളവും സാമൂഹിക സുരക്ഷാ പദ്ധതികളും താറുമാറായി കിടക്കുകയാണെന്നും സെക്രട്ടറിയേറ്റിലെ പല കസേരകളിലും ഉദ്യോഗസ്ഥരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘നികുതി വെട്ടിപ്പുകാരുടെ പറുദീസയാണ് കേരളം. കേരളത്തിൽ ആർക്കും എന്തും കൊണ്ടുവന്നു വിൽക്കാം. പലിശ പിരിക്കാനുള്ള സംവിധാനം ഒന്നു ഇവിടെ ഇല്ല. ധനകാര്യമന്ത്രിമാർ സെക്രട്ടറിയേറ്റിൽ ഉണ്ടാകേണ്ടതാണ്. ഇവിടെ ധനകാര്യമന്ത്രി 44 ദിവസത്തെ യാത്രയ്ക്ക് പോയിരിക്കുകയാണ്. നേരത്തെ ട്രഷറിയിൽ 5 ലക്ഷം പരിധി വരെയുള്ള ചെക്കുകൾ പാസായപ്പോൾ ഇപ്പോൾ ഒരു ലക്ഷത്തിൻ്റെ ചെക്കേ പാസാകുന്നുള്ളൂ. അക്ഷരാർത്ഥത്തിൽ ട്രഷറി അടഞ്ഞുകിടക്കുകയാണ്. ദയവുചെയ്ത് ധനകാര്യമന്ത്രിയേയെങ്കിലും സെക്രട്ടറിയേറ്റിലേക്ക് അയക്കണമെന്നാണ് എനിക്ക് മുഖ്യമന്ത്രിയോട് പറയാനുള്ളത്.
കേരളം നശിച്ച് കൊണ്ടിരിക്കുകയാണ് വൻ സാമ്പത്തിക പ്രതിസന്ധിയിലാണ്.കരാറുകാർക്ക് പണം നൽകുന്നില്ല. അതുകൊണ്ട് അവർ പണിയെടുക്കുന്നില്ല.പെൻഷൻ ശമ്പളവും നൽകുന്നില്ല. സാമൂഹ്യ സുരക്ഷാ പദ്ധതികളും വികസനപദ്ധതികളും താളംതെറ്റിക്കുകയാണ്. എന്നിട്ടാണ് മുഖ്യമന്ത്രി മന്ത്രിമാരെയും കൊണ്ട് ടൂർ പോയിരിക്കുന്നത്. കേരള സംസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ഒരു മുഖ്യമന്ത്രിയും മന്ത്രിമാരും തിരുവനന്തപുരത്ത് നിന്ന് ഇതുപോലെ മാറിനിന്നിട്ടുണ്ടോ? സെക്രട്ടറിയേറ്റിൽ പല ഉദ്യോഗസ്ഥരും ലീവിലാണ്. കേരളം നാഥനില്ലാ കളരിയാണ്. അരാജകത്വമാണ്. ദയനീയമായ അവസ്ഥയിലാണ്
കേരളം,’ വി.ഡി. സതീശൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.