രാഹുൽ മാങ്കൂട്ടത്തിലിന്റെ കാർ കസ്റ്റഡിയിൽ; വ്യാജ കാർഡുകൾ ഉപയോഗിച്ചത് ‘എ’ ഗ്രൂപ്പ് സ്ഥാനാർഥികളെ വിജയിപ്പിക്കാൻ
തിരുവനന്തപുരം: യൂത്ത് കോൺഗ്രസിന്റെ വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ റിമാൻഡ് റിപ്പോർട്ടിൽ നിർണായക കണ്ടെത്തൽ. വ്യാജ കാർഡുകൾ നിർമിച്ചത് ‘എ’ ഗ്രൂപ്പ് സ്ഥാനാർഥികളെ വിജയിപ്പിക്കാനാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇതിനുവേണ്ടി ഗൂഢാലോചന നടന്നെന്നും റിമാൻഡ് റിപ്പോർട്ടിൽപറയുന്നു. റിമാൻഡ് റിപ്പോർട്ടിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു. അതേസമയം കേസിലെ പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.
സ്വന്തം വാഹനത്തിലാണ് പിടിയിലായവർ സഞ്ചരിച്ചതെന്ന മീഡിയവൺ വാർത്ത രാഹുൽ മാങ്കൂട്ടത്തിൽ സ്ഥിരീകരിച്ചിരുന്നു. കാറിൽ സഞ്ചരിക്കുമ്പോൾ ഇവർക്കെതിരെ കേസ് നിലവിലില്ലെന്നും നോട്ടീസ് നൽകിയിട്ടില്ലെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നത്.
”കേസുമായി ബന്ധപ്പെട്ട് നീതിയുക്തമായ അന്വേഷണം നടക്കട്ടെ, അവർ എന്റെ കാറിൽ യാത്ര ചെയ്യുന്ന സമയത്ത് കേരള പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോ? അവർക്കെതിരെ നോട്ടീസ് കൊടുത്തിട്ടുണ്ടോ, എന്റെ വാഹനം നാട്ടിലെ എല്ലാ യൂത്ത് കോൺഗ്രസുകാർക്കും വേണ്ടിയാണ്, ആ വാഹനത്തിൽ ഏത് യൂത്ത് കോൺഗ്രസ് പ്രവർത്തകരും കയറും”- രാഹുല്‍ പറഞ്ഞു