ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതി വിനയ് ശര്‍മ്മ ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു. നിര്‍ഭയ കൂട്ടബലാത്സംഗ കേസില്‍ വധശിക്ഷ കാത്ത് കഴിയുന്ന നാലു പ്രതികളിലൊരാളാണ് വിനയ് ശര്‍മ്മ. ജയില്‍ മുറിയുടെ ഭിത്തിയില്‍ തലയിടിച്ച് ആത്മഹത്യക്ക് ശ്രമിച്ച വിനയ് സ്വയം പരുക്കേല്പിച്ചു എന്നാണ് റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
തല ഭിത്തിയില്‍ ഇടിക്കുന്നതു കണ്ട അധികാരികള്‍ ഇയാളെ തടയുകയും പരുക്കിന് ചികിത്സ നല്‍കുകയും ചെയ്തു. ഫെബ്രുവരി 16നായിരുന്നു സംഭവം. നേരത്തെ, വിനയ് ശര്‍മ്മ ജയിലില്‍ നിരാഹാരം അനുഷ്ടിക്കുകയാണെന്ന് പ്രതിയുടെ അഭിഭാഷകന് പറഞ്ഞിരുന്നു. വിനയ് ജയിലില്‍ വെച്ച് ഉപദവിക്കപ്പെട്ടു. തലയില്‍ മുറിവുണ്ടായി. വിനയ് ശര്‍മ്മക്ക് മാനസിക വിഭ്രാന്തിയാണ്. അതുകൊണ്ട് തന്നെ വധശിക്ഷ ഒഴിവാക്കണമെന്നും അഭിഭാഷകന് വ്യക്തമാക്കിയിരുന്നു.
അതേസമയം, ഡല്‍ഹി പട്യാല ഹൗസ് കോടതി പുറത്തിറക്കിയ പുതിയ മരണ വാറണ്ട് പ്രകാരം മാര്‍ച്ച് 3 നാണ് പ്രതികളെ തൂക്കിലേറ്റുക. രാവിലെ ആറ് മണിക്കാണ് പ്രതികളെ തൂക്കിലേറ്റുന്നത്. നേരത്തെ ഫെബ്രുവരി ഒന്നിന് പ്രതികളെ തൂക്കിലേറ്റാനാണ് വിധിച്ചിരുന്നെങ്കിലും ഡല്‍ഹി പട്യാല ഹൗസ് കോടതി ഇത് സ്റ്റേ ചെയ്യുകയായിരുന്നു. മറ്റൊരു ഉത്തരവ് ഉണ്ടാകും വരെ വധശിക്ഷ നടപ്പാക്കരുതെന്നായിരുന്നു കോടതി ഉത്തരവ്. വധശിക്ഷ വൈകിപ്പിക്കാന്‍ പ്രതികള്‍ നിരന്തരം ശ്രമിക്കുന്നുവെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഇതിനെതിരെ നിര്‍ഭയയുടെ മാതാപിതാക്കള്‍ പരാതിപ്പെട്ടിരുന്നു.
2012 ഡിസംബര്‍ 16നാണ്, ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ വെച്ച് നിര്‍ഭയ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്നത്. വര്‍ഷങ്ങള്‍ നീണ്ട വാദ പ്രതിവാദങ്ങള്‍ക്ക് ശേഷം മുകേഷ് കുമാര്‍ സിംഗ് (32), പവന് ഗുപ്ത (25), വിനയ് കുമാര്‍ ശര്‍മ (26), അക്ഷയ് കുമാര്‍ (31) എന്നിവരെ തൂക്കിക്കൊല്ലാന്‍ കോടതി ഉത്തരവിടുകയായിരുന്നു.