ദുബായിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, ചില വിമാനങ്ങൾ റദ്ദാക്കി: കനത്ത മഴയിൽ വലഞ്ഞ് യുഎഇ, യെല്ലോ അലർട്ട്
ദുബായ്: യുഎഇയിൽ ഇന്ന് രാവിലെ മുതൽ കനത്ത മഴയാണ് ലഭിക്കുന്നത്. റാസൽഖൈമയിൽ ആരംഭിച്ച മഴ വിവിധ എമിറേറ്റുകളിലേക്ക് വ്യാപിക്കുകയായിരുന്നു. നഗരത്തിലെ പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തി പുറത്തേക്കിറങ്ങുന്നവർക്ക് യുഎഇ ഭരണകൂടം മുന്നറിയിപ്പും നൽകുന്നുണ്ട്. മഴ തുടരുന്ന പശ്ചാത്തലത്തിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ദുബായ് പൊലീസും മൊബൈൽ ആപ്പിലൂടെ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഇപ്പോഴിതാ കാലാവസ്ഥ അനുകൂലമല്ലാത്തത് കൊണ്ട് ദുബായ് വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്നതും ഇറങ്ങേണ്ടതുമായ ഇരുപതോളം വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തെന്ന് അധികൃതർ അറിയിച്ചു. ‘പ്രതികൂല കാലാവസ്ഥ ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചു. യുഎഇ സമയം രാവിലെ പത്ത് മണി മുതൽ 13 വിമാനങ്ങൾ അടുത്തുള്ള വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. ദുബായിൽ നിന്നും പുറപ്പെടേണ്ട ആറോളം വിമാനങ്ങൾ റദ്ദാക്കി’- ദുബായ് വിമാനത്താവള അധികൃതർ അറിയിച്ചു.
യാത്രക്കാർക്ക് നേരിടുന്ന അസൗകര്യങ്ങൾ കുറയ്ക്കുന്നതിനായി എയർലൈനുകൾ, കൺട്രോൾ അതോറിറ്റികൾ, മറ്റ് സേവന പങ്കാളികൾ എന്നിവരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും ദുബായ് എയർപോർട്ട് അധികൃതർ അറിയിച്ചു. റോഡുകളിൽ വെള്ളം കെട്ടിക്കിടക്കുന്നത് കാരണം റോഡ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. ദുബായ് വിമാനത്താവളത്തിലേക്ക് വരുന്ന യാത്രക്കാർ മെട്രോ ട്രെയിൻ സൗകര്യം പ്രയോജനപ്പെടുത്തുക. ഏറ്റവും പുതിയ ഫ്ലൈറ്റ് അപ്ഡേറ്റുകൾക്കായി dubaiairports.ae എന്ന വെബ്സൈറ്റ് സന്ദർശിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
മുന്നറിയിപ്പുമായി പൊലീസും
കനത്ത മഴയെ തുടർന്ന് റോഡിൽ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യമാണ് വിവിധ മേഖലയിലുള്ളത്. അതുകൊണ്ട് വാഹനവുമായി റോഡിലിറങ്ങുന്നവർ കനത്ത ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. മഴയുടെ പശ്ചാത്തലത്തിൽ സ്കൂളുകളോട് ഓൺലൈൻ ക്ലാസിലേക്ക് മാറാൻ നിർദ്ദേശിച്ചിട്ടുണ്ട്. മഴയെ തുടർന്ന് മലയാളി പ്രവാസികൾ അടക്കമുള്ളവർക്ക് ജോലിക്ക് എത്താൻ സാധിച്ചിട്ടില്ല