ഓയിൽ കമ്പനി ജീവനക്കാരന്റെ മരണത്തിൽ ദുരൂഹത; മൃതദേഹം കാണപ്പെട്ട കെട്ടിടത്തിനു സമീപം ചോരപ്പാടുകൾ; കർണ്ണാടക സ്വദേശി കസ്റ്റഡിയിൽ
കാസർകോട്:നീലേശ്വരത്തെ ഓയിൽ കമ്പനി ജീവനക്കാരന്റെ മരണത്തിൽ ദുരൂഹതയേറി.
മൃതദേഹം കാണപ്പെട്ട കെട്ടിടത്തിനു സമീപത്തു ഒന്നിൽ കൂടുതൽ പേരുടെ കാൽപാദം
പതിഞ്ഞതും ഇവിടെ ചോരപ്പാടുകൾ കണ്ടതുമാണ് ദുരൂഹത വർധിപ്പിക്കുന്നത്. ഇതേ തുടർന്ന്
ഓയിൽ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനായ കർണ്ണാടക സ്വദേശിയെ നീലേശ്വരം
പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്.ഇയാൾ പരസ്പര വിരുദ്ധമായ
മൊഴികളാണ് പൊലീസിനു നൽകിയത്. ഇന്നു പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ
നടന്ന പോസ്റ്റുമോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ട് കിട്ടിയാൽ മാത്രമേ മരണത്തിലെ ദുരൂഹത
നീങ്ങൂ എന്ന് പൊലീസ് പറഞ്ഞു. മടിക്കൈ എരിക്കുളത്തെ ഓയിൽ കമ്പനിയിലെ
ജീവനക്കാരനായ കക്കാട്ട് ഒളയത്ത് കായില വളപ്പിൽ ബാല(65)നെ ഇന്നലെ രാവിലെയാണ് മരിച്ച
നിലയിൽ കണ്ടെത്തിയത്. പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന കർണ്ണാടക സ്വദേശിയായ
യുവാവാണ് മരണ വിവരം കമ്പനി ഉടമയെയും പരിസര വാസികളെയും അറിയിച്ചത്.കമ്പനി
കെട്ടിടത്തിനു അകത്തെ കെട്ടിടത്തിൽ പ്ലാസ്റ്റിക് കട്ടിലിൽ ചെരിഞ്ഞു കിടന്ന നിലയിലായിരുന്നു
ബാലന്റെ മൃതദേഹം കാണപ്പെട്ടത്, വായിൽ നിന്നു ചോര ഒലിച്ച നിലയിൽ കാണപ്പെട്ട
മൃതദേഹത്തിന്റെ ഒരു കാലിൽ ചെറിയ പരിക്കുണ്ട്. ഇത് എങ്ങനെ ഉണ്ടായി എന്നു വ്യക്തമല്ല.
മിനിഞ്ഞാന്നു വൈകുന്നേരം ബാലനും കർണ്ണാടക സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരനും
മറ്റൊരാളും ഒന്നിച്ച് മദ്യപിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
മൃതദേഹത്തിനു മുകളിൽ കാണപ്പെട്ട മുണ്ട് ആരോ പുതപ്പിച്ചതാണെന്നു സംശയിക്കുന്നു. ഇതിനു പിന്നിൽ ആരാണെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. നീലേശ്വരം പൊലീസ് ഇൻസ്പെക്ടർ കെ.പ്രേംസദൻ, എസ്.ഐമാരായ എ.ടി.വിശാഖ്, കെ.വിനോദ് കുമാർ, മധുസൂദനൻ മടിക്കൈ, എ.രഞ്ജിത്ത് കുമാർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. പള്ളിക്കര സ്വദേശിനിയായ രാധയാണ് ബാലന്റെ ഭാര്യ. മക്കൾ: രാഹുൽ രാഖി. മരുമക്കൾ: സ്നേഹ, പ്രമോദ്, സഹോദരങ്ങൾ: നാരായണി, ശാരദ, ഓമന,