‘ഗസയിൽ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണം’;യു.എസ്.എ.ഐ.ഡി ജീവനക്കാരുടെ കത്ത്
വാഷിങ്ടൺ: ഗസയിലെ വെടിനിർത്തൽ പ്രഖ്യാപനത്തെ അനുകൂലിച്ച് യു.എസ്.എ.ഐ.ഡി (യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റ്) യു.എസ് സർക്കാറിന് കത്തെഴുതി. ആയിരത്തിലധികം യു.എസ്.എ.ഐ.ഡി ജീവനക്കാർ ഗസ വെടി നിർത്തലിനെ പിന്തുണച്ച് കത്തിൽ ഒപ്പിട്ടു.
യു.എസിന്റെ വിദേശ വികസനത്തിനും ലോകമെമ്പാടുമുള്ള മാനുഷിക സഹായത്തിനും മേൽനോട്ടം വഹിക്കുന്നതിൽ യു.എസ്.എ.ഐ.ഡി സംഘടന ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്.
ഗസ ഉപരോധത്തിൽ ഇസ്രഈലിന് യു.എസ് നൽകുന്ന പിന്തുണയ്ക്കെതിരെ വിയോജിപ്പ് പ്രകടിപ്പിക്കുന്നതായിരുന്നു കത്തിന്റെ ഉള്ളടക്കം.
” ഗസയിൽ അടിയന്തര മാനുഷിക സഹായം എത്തിക്കാനും ഉടനടി വെടിനിർത്തൽ പ്രഖ്യാപിക്കാനും ഉള്ള യു.എസ്.എ.ഐ.ഡിയുടെ ശ്രമങ്ങളെ ഞങ്ങൾ അഭിനന്ദിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു.
ദീർഘകാല അടിസ്ഥാനത്തിൽ ഫലസ്തീൻ പ്രദേശങ്ങളിലെ ഇസ്രഈൽ അനധികൃത അധിനിവേശവും കുടിയേറ്റവും അവസാനിപ്പിക്കണം. അതിനായി അന്താരാഷ്ട്ര സമൂഹത്തോടും മനുഷ്യാവകാശ സംഘടനകളോടും ചേർന്ന് പ്രവർത്തിക്കാൻ ഞങ്ങൾ യുണൈറ്റഡ് സ്റ്റേറ്റ് സർക്കാറിനോട് ആവശ്യപ്പെടുന്നു ഗസയിൽ ഉടൻ വെടി നിർത്തൽ പ്രഖ്യാപിക്കണം.
ജനങ്ങൾക്ക് വെള്ളം, ഭക്ഷണം, ഇന്ധനം, വൈദ്യുതി എന്നിവ പുനസ്ഥാപിക്കുകയും വേണം. ഇതിനായി യുണൈറ്റഡ് സ്റ്റേറ്റ്സ് സർക്കാർ ആവശ്യപ്പെടണം. എങ്കിൽ മാത്രമേ മനുഷ്യ ജീവന്റെ നഷ്ടം ഒഴിവാക്കാൻ സാധിക്കുകയുള്ളൂ എന്ന് ഞങ്ങൾ വിശ്വസിക്കുന്നു, അവർ കത്തിൽ പരാമർശിച്ചു.
നവംബർ മൂന്നിന് ഫോറിൻ പോളിസി മാസികയും ദി വാഷിങ്ടൺ പോസ്റ്റുമാണ് കത്ത് പ്രസിദ്ധീകരിച്ചത്.
അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനങ്ങളെയും ഗസയിലെ പൗരന്മാരുടെ കൊലപാതകങ്ങളെയും ജീവനക്കാർ കത്തിൽ അപലപിച്ചിരുന്നു.
‘ഗസയിൽ രാഷ്ട്രീയ പ്രശ്നപരിഹാരം ആവശ്യമാണ്. അത് ബാൻഡ് എയ്ഡുകൾ കൊണ്ട് തീരുന്നതല്ല എന്ന് മനസിലാക്കണം. സംഘർഷമേഖലകളിൽ ജനങ്ങൾക്ക് സഹായം ആവശ്യമാണ്. പക്ഷേ ആദ്യം അവിടെ ബോംബ് ആക്രമണങ്ങൾ നിരോധിക്കെണ്ടതുണ്ട്. യുദ്ധം അവസാനിപ്പിക്കാതെ ഗസക്ക് മാനുഷിക സഹായം മതിയാകില്ല,യു.എസ്.എ.ഐ.ഡി യുടെ ജീവനക്കാരൻ അൽ ജസീറ യോട് പറഞ്ഞു.