കളമശ്ശേരി സ്ഫോടനത്തിൽ മഅദനിക്കെതിരെ വിദ്വേഷ പ്രചരണം; രണ്ട് പേർക്കെതിരെ കേസ്
കൊച്ചി: കളമശ്ശേരി സ്ഫോടനത്തെ തുടർന്ന് പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅദനിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വിദ്വേഷകരമായ പ്രചരണം നടത്തിയതിൽ രണ്ട് പേർക്കെതിരെ കേസെടുത്ത് തൃക്കാക്കര പൊലീസ്, ലസിത പാലക്കൽ, ആർ. ശ്രീജേഷ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.
ഇരുവരുടെയും പരാമർശങ്ങൾ സമൂഹത്തിൽ വിദ്വേഷവും വിഭാഗീയതയും സൃഷ്ട്ടിക്കുമെന്ന് ചൂണ്ടിക്കാട്ടി എറണാകുളം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി അഷറഫ് വാഴക്കാല നൽകിയ പരാതിയെ തുടർന്നാണ് നടപടി. നിർദേശങ്ങൾ ഉണ്ടായിരുന്നിട്ടും മനഃപൂർവം വിഭാഗീയത പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ഇനിയും നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
എന്നാൽ സ്ഫോടനം നടന്നതിന് തൊട്ടുപിന്നാലെ പ്രതി ഡൊമനിക് മാർട്ടിൻ എന്നയാളാണെന്നും, ഇയാൾ
യഹോവയുടെ സാക്ഷിസഭയിലെ അംഗമാണെന്നും എ.ഡി.ജി.പി അജിത് കുമാർ വെളിപ്പെടുത്തിയിരുന്നു. തുടർന്ന് സംഭവത്തിൽ ദുഷ്പ്രചരണം നടത്തിയവർ അവരുടെ സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകൾ ഡിലീറ്റ്
ചെയ്യുകയുമുണ്ടായി. സംഭവത്തെ ഹമാസുമായി കൂട്ടിക്കെട്ടി പ്രചാരണം നടത്തിയവർ വരെ ഉണ്ടായിരുന്നു.