ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു; അഞ്ച് പേർക്ക് ഗുരുതരം
മംഗളൂരു: ടൂറിസ്റ്റ് ബസ് വനത്തിനുള്ളിലെ കുഴിയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു.
അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ബംഗളൂരു യെലഹങ്ക സ്വദേശി സുരേഖ
(45)യാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചേ മൂന്നു മണിയോടെ മുഡിഗെരെ
താലൂക്കിലെ ഗോണിബീട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ചിക്കനഹള്ളി
ക്രോസിന് സമീപമാണ് അപകടം. വനത്തിലെ വളവിൽ മറ്റൊരു വാഹനത്തെ
മറികടക്കുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു.
ഒരാൾ അപകട സ്ഥലത്തുവച്ചു തന്നെ മരണപ്പെട്ടു. പരിക്കേറ്റവരെ ഹാസൻ
സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. തീർത്ഥാടന കേന്ദ്രമായ ഹൊറനാട്ടിലേക്ക്
പോവുകയായിരുന്ന 48 വിനോദസഞ്ചാരികളാണ് ബസിലുണ്ടായിരുന്നത്.
നേരത്തെയും ഇവിടെ നിരവധി അപകടങ്ങൾ നടന്നിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ
തടയാൻ പാതയിൽ സംരക്ഷണ വേലി സ്ഥാപിക്കണമെന്ന ആവശ്യത്തിന്
വർഷങ്ങളുടെ പഴക്കമുണ്ട്.