കൊച്ചി: മൂന്നരകോടിയുടെ ബാധ്യതയും ജീവനക്കാരുടെ അഞ്ചുമാസത്തെ ശമ്പള കുടിശികയും അവശേഷിപ്പിച്ച് കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ ചുമതലയിൽ നിന്ന് പി ടി തോമസ് എംഎൽഎ ഒഴിയുന്നു. മാനേജിങ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞതായി കാണിച്ച് പി ടി തോമസ് കെപിസിസി പ്രസിഡണ്ടിന് രാജിക്കത്ത് കൈമാറി. ശമ്പളം കൃത്യമായി കിട്ടുന്നില്ലെന്ന് കാണിച്ച് ജീവനക്കാർ കേരള പത്രപ്രവർത്തക യൂണിയന് പരാതി നൽകിയിട്ടുണ്ട്.
ബാങ്കുകളിലെ ബാധ്യത, അച്ചടിക്കൂലി, ജീവനക്കാരുടെ ശമ്പള കുടിശിക ഇനങ്ങളിലായി മൂന്നര കോടിയാണ് പത്രത്തിന്റെ ബാധ്യത. ബാധ്യത ഏറിയതോടെ തൃശൂർ, കൊല്ലം എഡിഷനുകൾ പൂട്ടി. രണ്ടര കോടി രൂപ കെപിസിസി നേരിട്ട് നൽകിയിട്ടും കടത്തിൽ നിന്ന് കരകയറാനായില്ല. മാനേജ്മെന്റിലെ പാളിച്ചയാണ് പത്രത്തെ കടക്കെണിയിലാക്കിയതെന്ന് കെപിസിസി നിയോഗിച്ച മൂന്നംഗ സമിതി കണ്ടെത്തിയിരുന്നു. ബാധ്യത വർധിച്ചതോടെ എസ്ബിഐയിലെ അക്കൗണ്ട് മരവിപ്പിച്ചു. ധനലക്ഷ്മി ബാങ്കിൽ നിന്ന് ഓവർ ഡ്രാഫ്റ്റ് എടുത്താണ് രണ്ട് മാസത്തെ ശമ്പള കുടിശിക നൽകിയത്.