മുഖ്യമന്ത്രിക്ക് വധഭീഷണി; പിന്നില്‍ ഏഴാംക്ലാസുകാരനെന്ന് പൊലീസ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. ഇന്നലെ വൈകുന്നേം അഞ്ചര മണിയോടെയാണ് പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ ഭീഷണി കോൾ എത്തിയത്. സംഭവത്തിൽ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഫോൺ വിളിച്ചത് സ്കൂൾ വിദ്യാർത്ഥിയാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. എറണാകുളം സ്വദേശിയായ പന്ത്രണ്ടുവയസുകാരനാണ് മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി പൊലീസ് ആസ്ഥാനത്ത് വിളിച്ചത്. ഭീഷണിക്ക് പുറമെ ഏഴാം ക്ളാസുകാരൻ അസഭ്യവർഷം നടത്തിയെന്നും പൊലീസ് പറയുന്നു.
സ്കൂളിൽ അടിയന്തര ഘട്ടങ്ങളിൽ വിളിക്കാനുള്ള നമ്പർ നൽകിയിരുന്നുവെന്നും തമാശക്കായി പൊലീസ് ആസ്ഥാനത്ത് വിളിക്കുകയായിരുന്നുവെന്നാണ് വിദ്യാർത്ഥി പറയുന്നത്. സംഭവത്തിൽ ദുരൂഹത ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി.
കളമശേരി സ്ഫോടനത്തിന്റ പശ്ചാത്തലത്തിൽ സംസ്ഥാനം അതീവ ജാഗ്രതയിലിരിക്കെയാണ് മുഖ്യമന്ത്രിയെ വധിക്കുമെന്ന് പറഞ്ഞ് ഭീഷണി കോൾ എത്തിയത്. സംസ്ഥാന സർക്കാരിന്റെ കേരളീയം പരിപാടിയുടെ പശ്ചാത്തലത്തിലും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം, പാർക്കുകൾ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ബോംബ് സ്ക്വാഡ് പരിശോധന നടത്തിയിരുന്നു. ആളുകൾ കൂട്ടം കൂടുന്ന ഇടങ്ങളിലെല്ലാം പരിശോധന നടന്നു. ഷോപ്പിംഗ് മാളുകൾ, തിയേറ്ററുകൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിൽ ജാഗ്രത വർദ്ധിപ്പിച്ചിട്ടുണ്ട്.