ബീച്ചിൽ ഫുട്ബോൾ കളിക്കിടെ വിദ്യാർത്ഥികൾ തമ്മിൽ തർക്കം; ബിയർ ബോട്ടിൽ കൊണ്ട് 16കാരന് കുത്തേറ്റു
ചിറയിൻകീഴ്: പെരുമാതുറ മുതലപ്പൊഴി ബീച്ചിൽ ഫുട്ബോൾ കളിക്കുന്നതിനിടെ അയൽവാസികളായ വിദ്യാർത്ഥികൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾക്ക് കുത്തേറ്റു. പ്ലസ് വൺ വിദ്യാർത്ഥി പെരുമാതുറ വലിയവിളാകത്ത് വീട്ടിൽ അൻവറിനാണ് (16) പരിക്കേറ്റത്. കഴുത്തിൽ കുത്തേറ്റ അൻവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതിയായ 10ാം ക്ലാസ് വിദ്യാർത്ഥിക്കായി പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. തർക്കത്തിനിടെ സമീപത്ത് കിടന്ന ബിയർ ബോട്ടിൽ പൊട്ടിച്ച് പ്രതി അൻവറിന്റെ കഴുത്തിൽ രണ്ടുതവണ കുത്തുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ അൻവറിനെ ചിറയിൻകീഴ് താലൂക്കാശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു. ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. കഠിനംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം കടയ്ക്കാവൂരിൽ ഗൂണ്ടാ ലിസ്റ്റിൽപ്പെട്ട നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവിനെ കടയ്ക്കാവൂർ പൊലീസ് പിടികൂടി.ചിറയിൻകീഴ് മേൽ കടയ്ക്കാവൂർ പഴഞ്ചിറ പറകുന്ന് വീട്ടിൽ അബിൻ കുമാർ എന്ന കൊച്ചമ്പുവാണ്(26) അറസ്റ്റിലായത്.
പറകുന്ന് കോളനിയിലുള്ള യുവജന കേന്ദ്രത്തിന്റെ വാതിലും ഉപകരണങ്ങളും അടിച്ചുതകർക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ ബിയർ കുപ്പി പൊട്ടിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം രക്ഷപ്പെട്ട ഇയാളെ കടയ്ക്കാവൂർ സ്റ്റേഷനിലെ പ്രത്യേക അന്വേഷണസംഘമാണ് പിടികൂടിയത്.
19ന് രാത്രി 8ന് നടന്ന സംഭവത്തിനുശേഷം പ്രതി ഒളിവിൽ പോകുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 11ഓടെ ഡ്രസും ബാഗുമെടുത്ത് തമിഴ്നാട്ടിലേക്ക് രക്ഷപ്പെടുന്നതിനായി വീട്ടിലെത്തിയപ്പോൾ വീട് വളഞ്ഞാണ് പ്രതിയെ പിടികൂടിയത്. പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും സാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു.
കടയ്ക്കാവൂർ,അഞ്ചുതെങ്ങ് സ്റ്റേഷനുകളിൽ കൊലപാതക ശ്രമം,ആയുധം ഉപയോഗിച്ച് ആക്രമിക്കൽ,സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം,അടിപിടി,പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപദ്രവിച്ച കേസ്,മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ നിരവധി കേസുകളിൽ അബിൻ കുമാർ പ്രതിയാണ്. ഈ കേസുകളിൽ നിരവധി തവണ ജയിൽശിക്ഷയും അനുഭവിച്ചിട്ടുണ്ട്. ഓരോ തവണയും ജാമ്യത്തിലിറങ്ങിയ ശേഷം പ്രതി കുറ്റകൃത്യങ്ങൾ ചെയ്യുന്നത് പതിവാണ്.